ആ പ്രതീക്ഷയും തീര്‍ന്നു; മായങ്കും പന്തും പുറത്ത്; ഇന്ത്യയെ വിറപ്പിച്ച് ഹെയ്‌സല്‍വുഡ്; ആറ് വിക്കറ്റുകള്‍ നഷ്ടം

ആ പ്രതീക്ഷയും തീര്‍ന്നു; മായങ്കും പന്തും പുറത്ത്; ഇന്ത്യയെ വിറപ്പിച്ച് ഹെയ്‌സല്‍വുഡ്; ആറ് വിക്കറ്റുകള്‍ നഷ്ടം
ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിൽ നിന്ന്/ വീഡിയോ ദൃശ്യം
ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിൽ നിന്ന്/ വീഡിയോ ദൃശ്യം

ബ്രിബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയില്‍. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ 164 റണ്‍സ് കൂടി വേണം. 12 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറും 12 റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറുമാണ് ക്രീസില്‍. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സില്‍ പുറത്തായിരുന്നു. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയില്‍ ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ജോഷ് ഹെയ്‌സല്‍വുഡ് ഇരട്ട പ്രഹരം നല്‍കി. ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമം തുടരുകയായിരുന്ന മായങ്ക് അഗര്‍വാളിനെ ആദ്യവും പിന്നാലെ മികവിലേക്കുയരുകയായിരുന്ന ഋഷഭ് പന്തിനേയും മടക്കി ഹെയ്‌സല്‍വുഡ് ഇന്ത്യയെ ഞെട്ടിച്ചു. മായങ്ക് 38 റണ്‍സും ഋഷഭ് പന്ത് 23 റണ്‍സും നേടി പവലിയനിലേക്ക് മടങ്ങി. ഓസീസിനായി ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ പിഴുതു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മൂന്നാം ദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ചേതേശ്വര്‍ പൂജാരയേയും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയേയും പുറത്താക്കിയാണ് ഓസീസ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയെ പൂജാര- രഹാനെ സഖ്യം 100 കടത്തി. എന്നാല്‍ സ്‌കോര്‍ 105ല്‍ നില്‍ക്കെ പൂജാരയെ മടക്കി ഹെയ്സല്‍വുഡ് ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കി. 94 പന്തുകള്‍ നേരിട്ട് പൂജാര 25 റണ്‍സുമായി മടങ്ങി. പിന്നീട് രഹാനെയ്ക്കൊപ്പം മായങ്ക് അഗര്‍വാള്‍ ചേര്‍ന്നതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് പോയി. 

സ്‌കോര്‍ 144ല്‍ നില്‍ക്കെ രഹാനെയെ മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയതോടെ ഇന്ത്യ വീണ്ടും ബാക്ക് ഫൂട്ടിലായി. 93 പന്തുകള്‍ നേരിട്ട് രഹാനെ 37 റണ്‍സുമായി മടങ്ങി. 

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 369 റണ്‍സില്‍ അവസാനിച്ചിരുന്നു. മാര്‍നസ് ലബുഷെയ്ന്‍ നേടിയ സെഞ്ച്വറി (108)യുടെ കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com