ഓസ്‌ട്രേലിയൻ പരമ്പരയ്ക്കിടെ നേരിട്ട അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് ഓഫ് സ്പിന്നർ ആർ അശ്വിൻ. ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ താനടക്കമുള്ള ടീമംഗങ്ങൾ നേരിട്ട വിവേചനത്തെക്കുറിച്ചാണ് അശ്വിന്റെ വെളിപ്പെടുത്തൽ. മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലെത്തിയപ്പോൾ ലിഫ്റ്റിനകത്ത് കയറാൻ പോലും അനുവദിച്ചില്ലെന്ന് താരം പറയുന്നു.
"സിഡ്‌നിയിലെത്തിയ ശേഷം കടുത്ത നിയന്ത്രണങ്ങളോടെ ഞങ്ങൾ ഹോട്ടൽ മുറിക്കുള്ളിൽ കഴിയവെയായിരുന്നു സംഭവം. ഇതിനിടെയായിരുന്നു ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരനുഭവം ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. സത്യസന്ധമായി പറഞ്ഞാൽ, അതു വളരെ അസാധാരണമായി തോന്നി. എന്നാൽ ഓസ്‌ട്രേലിയൻ താരങ്ങൾ ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ അതിൽ ഇന്ത്യൻ കളിക്കാരെ പ്രവേശിക്കാൻ അവർ അനുവദിച്ചിരുന്നില്ല", സ്വന്തം യൂട്യൂബ് ചാനലിൽ ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ആർ ശ്രീധറുമായി ഓസീസ് പര്യടനത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അശ്വിൻ.
സിഡ്‌നിയിൽ ഗ്രൗണ്ടിനകത്തും ഇന്ത്യക്കു ഓസീസ് താരങ്ങളുടെ ഭാഗത്തു നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നു. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് നായകൻ ടിം പെയ്‌നിന്റെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്കു വഴിയൊരുക്കിയതാണ്. അശ്വിൻ ബാറ്റ് ചെയ്യുന്നതിനിടെയാണ് പ്രകോപിപ്പിക്കാനായി പെയ്ൻ മോശം വാക്കുകൾ ഉപയോഗിച്ചത്. മൽസരശേഷം അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു. സിഡ്‌നി ടെസ്റ്റിൽ ബൗളിങിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും വംശീയാധിക്ഷേപത്തിന് ഇരയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ