ഇസിജിയില്‍ വ്യതിയാനം, രണ്ടാം സ്റ്റെന്റിന്റെ കാര്യത്തില്‍ തീരുമാനം ആരോഗ്യനില നിരീക്ഷിച്ച ശേഷം; നിലവില്‍ ആശങ്കപ്പെടാനില്ല 

അപ്പോളോ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ പ്രത്യേക മുറിയിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ചികിത്സയില്‍ കഴിയുന്നത്
സൗരവ് ഗാംഗുലി/ഫോട്ടോ: പിടിഐ
സൗരവ് ഗാംഗുലി/ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ പ്രത്യേക മുറിയിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ചികിത്സയില്‍ കഴിയുന്നത്. 

ഗാംഗുലിയുടെ ഇസിജി റിപ്പോര്‍ട്ടില്‍ നേരിയ വ്യതിചലനങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ബ്ലോക്ക് മാറ്റുന്നതിനായി രണ്ടാമത്തെ സ്‌ന്റെന്റ് വേണമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

ചൊവ്വാഴ്ച രാത്രി മുതല്‍ അദ്ദേഹത്തിന്റെ ശാരിരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ പരിശോധനയില്‍ കണ്ടെത്തുകയും, പ്രധാന ധമനിയിലെ ബ്ലോക്ക് നീക്കുകയും ചെയ്തിരുന്നു. ബാക്കി രണ്ട് ബ്ലോക്കുകള്‍ നീക്കുന്നതിനായി ശസ്ത്രക്രിയയും മറ്റും വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. അന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായതിന് ശേഷം 5 ദിവസം കഴിഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com