സ്പെയിൻ വിരാമം കുറിക്കുമോ ഇറ്റാലിയൻ കുതിപ്പിന്? വെംബ്ലിയിൽ ഇന്ന് തീ പാറും

സ്പെയിൻ വിരാമം കുറിക്കുമോ ഇറ്റാലിയൻ കുതിപ്പിന്? വെംബ്ലിയിൽ ഇന്ന് തീ പാറും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: യൂറോ കപ്പിൽ ഇന്ന് ആവേശകരമായ പോരാട്ടം. സെമിയിൽ മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലിയും സ്പെയിനും നേർക്കുനേർ വരും. യൂറോ കപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് ഇറ്റലിയും സ്പെയിനും. തുടക്കത്തിൽ പരുങ്ങിയെങ്കിലും ടൂർണമെന്റ് പുരോ​ഗമിക്കവെ അവർ ഉജ്ജ്വല ഫോമിലായത്. ഇറ്റലിയാകട്ടെ സ്ഥിരതയുടെ പര്യായമായി നിൽക്കുന്നു. 

കഴിഞ്ഞ 32 കളികളിൽ പരാജയം അറിയാതെ വരുന്ന റോബർട്ടോ മാൻസിനിയുടെ അസൂറിപ്പടയെ പിടിച്ച് കെട്ടുക എന്ന വലിയ ലക്ഷ്യമാണ് ലൂയിസ് എൻറിക്വയുടെ സ്പെയിനിന് മുന്നിലുള്ളത്. ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇറ്റലി സെമി ഫൈനലിൽ എത്തിയത്. സ്വിറ്റ്സർലൻഡിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം പിടിച്ചെടുത്താണ് സ്പെയിൻ വരുന്നത്. 

സമീപ കാലത്തെ മികവ് പരിശോധിച്ചാൽ ഇറ്റലി മുന്നിൽ ആണെങ്കിലും അവസാനം പരസ്പരം കളിച്ച 14 കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇറ്റലി സ്‌പെയിനിനെ തോൽപ്പിച്ചത്. 2016ൽ പ്രീ ക്വാർട്ടർ ജയവും 2011ലെ സൗഹൃദ മത്സര ജയവും കഴിഞ്ഞാൽ സമീപ കാലത്ത് ഒരു മത്സരവും ഇറ്റലി സ്പെയിനിന് മേൽ ജയിച്ചിട്ടില്ല. 

സ്‌പെയിൻ ജയിച്ച 2008 യൂറോയിലും 2012 യൂറോ ഫൈനലിലും അവർ ഇറ്റലിയെ മറികടന്നിരുന്നു. വലിയ ടൂർണമെന്റിൽ തങ്ങളുടെ 12 മത്തെ സെമിഫൈനൽ കളിക്കാൻ ഇറ്റലി ഒരുങ്ങുമ്പോൾ കഴിഞ്ഞ നാല് യൂറോയിൽ ഇത് മൂന്നാം സെമി ഫൈനൽ ആണ് സ്പെയിനിന് ഇത്.

ആക്രമണ ഫുട്‌ബോളാണ് ഇറ്റലിയുടെ മുഖമുദ്ര. അഞ്ച് കളികളിൽ നിന്നു 11 ഗോളുകൾ അടിച്ച അവർ വെറും രണ്ട് ഗോളുകൾ ആണ് വഴങ്ങിയത്. ഉജ്ജ്വല ഫോമിലാണ് ഗോൾ കീപ്പർ ഡൊണരുമയും ഇറ്റാലിയൻ പ്രതിരോധവും. പ്രായത്തെ തോൽപ്പിച്ചു അതുഗ്രമായി കളിക്കുന്ന പരിചയസമ്പന്നരായ കെല്ലിനി, ബൊനൂച്ചി എന്നിവർ നയിക്കുന്ന ഇറ്റാലിയൻ പ്രതിരോധം കടുപ്പം. 

അതേസമയം ടൂർണമെന്റിൽ സെമി വരെ ടീം എത്തിയതിൽ നിർണായക സാന്നിധ്യമായി കളിച്ച ഇടത് ബാക്ക് സ്പിനസോളയുടെ പരിക്കിനെ തുടർന്നുള്ള അസാന്നിധ്യം അവർക്ക് കടുത്ത തിരിച്ചടിയാണ്. ഇറ്റാലിയൻ പ്രതിരോധത്തിലും മുന്നേറ്റത്തിലുമായി കയറി ഇറങ്ങി കളിച്ച സ്പിനസോളയാണ് ഈ യൂറോ കപ്പിലെ ഏറ്റവും വേ​ഗതയേറിയ താരവും. എമേഴ്സൻ ആവും സ്പിനസോളക്ക് പകരം ടീമിൽ എത്തുക. 

മധ്യനിരയിൽ അസാധ്യമായി കളി നെയ്യുന്ന ജോർജീന്യോക്ക് ഒപ്പം ഒഴിച്ചു കൂടാൻ ആവാത്ത മാർക്കോ വെറാറ്റിയും കഴിഞ്ഞ കളിയിൽ ഗോൾ കണ്ടത്തിയ നിക്കോളാസ് ബരെല്ലയും അണിനിരക്കും. പന്ത് കൈവശം വെയ്ക്കാൻ ഇഷ്ടപ്പെടുന്ന സ്പാനിഷ് ടീമിന് എതിരെ ജോർജീന്യോ, വെറാറ്റി എന്നിവരുടെ പ്രകടനം നിർണായകമാണ്. മുന്നേറ്റത്തിൽ ഇറ്റലിയുടെ ഏറ്റവും വലിയ കരുത്ത് ആയ ലോറൻസോ ഇൻസിനെയ്ക്ക് ഒപ്പം സിറോ ഇമ്മോബൈലിന്റെ അനുഭവസമ്പത്തും ഫെഡറിക്കോ കിയെസയുടെ യുവത്വവും കരുത്ത് ആവും. 

കഴിഞ്ഞ 15 കളികളിൽ ഇറ്റലി നേടിയ 13 ഗോളുകളിൽ ഇൻസിനെയ്ക്ക് നേരിട്ട് പങ്ക് ഉണ്ടായിരുന്നു എന്നതിനാൽ തന്നെ സ്പെയിന് ഏറ്റവും വലിയ തലവേദന ആവുക നാപ്പോളിയുടെ ഈ താരമാകും. 

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം നേടി സമനില വഴങ്ങിയ ശേഷം ഗോളടിച്ചു കൂട്ടി തിരിച്ചു വന്ന സ്‌പെയിൻ പതുക്കെ മെച്ചമാകുന്ന കാഴ്ചയാണ് ഈ യൂറോയിൽ കണ്ടത്. മൂന്ന് സെൽഫ് ഗോൾ അടക്കം 12 ഗോളുകൾ അഞ്ച് മത്സരങ്ങളിൽ നിന്നു നേടിയ സ്‌പെയിൻ അഞ്ച് ​ഗോളുകൾ വഴങ്ങുകയും ചെയ്തു. 

മാഞ്ചസ്റ്റർ സിറ്റിയുടെ അയ്മറിക് ലപോർട്ടക്ക് കൂട്ടായി പ്രതിരോധത്തിൽ പൗ ടോറസിന് പകരം എറിക് ഗാർസിയ വരാൻ ആണ് സാധ്യത. മുന്നേറ്റത്തിലും വലിയ പങ്ക് വഹിക്കുന്ന അസ്പിലിക്വിറ്റ വലത് ബാക്ക് ആയും ജോർദി ആൽബ ഇടത് ബാക്ക് ആയും ടീമിൽ തുടരാൻ ആണ് സാധ്യത. 

കോവിഡിനെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ടീമിൽ എത്തിയ ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സ് സ്പാനിഷ് ടീമിന്റെ കളിയുടെ ​ഗതി തന്നെ മാറ്റി. കോക്കെ, പെഡ്രി എന്നിവർ മധ്യനിരയിൽ തുടരും. സ്പാനിഷ് മധ്യനിരയിൽ നിറഞ്ഞു കളിക്കുന്ന ബാഴ്‌സ യുവ താരം പെഡ്രിയായിരിക്കും ഇറ്റലിക്ക് വലിയ തലവേദന ആവാൻ പോകുന്ന താരം. 

അതേസമയം മുന്നേറ്റത്തിൽ പാബ്ലോ സരാബിയക്ക് പരിക്കേറ്റത് സ്പെയിന് തിരിച്ചടിയാണ്. പകരക്കാരൻ ആയി മിന്നും ഫോമിലുള്ള ഡാനി ഓൽമോ ടീമിലെത്തും. ഓൽമോക്ക് ഒപ്പം ജറാഡ് മൊറെനോയും അൽവാരോ മൊറാറ്റയും ആവും സ്പാനിഷ് മുന്നേറ്റത്തിൽ ഇറങ്ങുക. 

വിമർശനങ്ങൾക്ക് കളത്തിൽ മറുപടി ഇതിനകം പറഞ്ഞ മൊറാറ്റയിൽ നിന്നു വലിയ പ്രകടനം തന്നെ എൻറിക്വ സെമിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ലോക ഫുട്‌ബോളിലെ വമ്പൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അപരാജിത കുതിപ്പ് തുടരുന്ന മാൻസിനിയുടെ ഇറ്റാലിയൻ പടയെ തടയാൻ എൻറിക്വയുടെ സ്പെയിന് ആകുമോ എന്നത് തന്നെയാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ നോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com