'മെസി ചങ്കാണ്, പക്ഷേ കിരീടം എനിക്ക് വേണം'- നെയ്മര്‍

'മെസി എന്റെ ചങ്കാണ്, പക്ഷേ കിരീടം എനിക്ക് വേണം'- നെയ്മര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയോ ഡി ജനീറോ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് കോപ്പ അമേരിക്ക പോരാട്ടത്തിന്റെ സ്വപ്‌ന ഫൈനലിനായി. അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കലാശപ്പോര്. 

ഫൈനലിന് മുന്‍പ് ശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് താരം മനസ് തുറന്നത്. മെസിയുമായുള്ള ഊഷ്മള സൗഹൃദം നിലനില്‍ക്കുമ്പോള്‍ തന്നെ ബ്രസീലിന്റെ കിരീട നേട്ടത്തിനാണ് താന്‍ പ്രാധന്യം നല്‍കുന്നതെന്ന് താരം പറയുന്നു. 

നേരത്തെ ബാഴ്‌സലോണയില്‍ മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് മാരക ഫോമിലാണ് കറ്റാലന്‍ ടീമിനായി കളം വാണത്. 

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസി. എന്റെ ഏറ്റവും നല്ല സുഹൃത്താണ് അദ്ദേഹം. പക്ഷേ ഇത്തവണ ഞങ്ങള്‍ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ പരസ്പരം എതിരാളികളാണ്. അവിടെ എനിക്ക് വിജയിക്കണം, ഈ കിരീടം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യ കോപ്പ അമേരിക്ക കിരീടമാണ് എന്റെ മുന്നിലെ ലക്ഷ്യം'. 

'മെസി വര്‍ഷങ്ങളായി ദേശീയ ടീമിനൊപ്പമുണ്ട്. അദ്ദേഹവും തന്റെ ആദ്യ കിരീടമാണ് തേടുന്നത്. ബ്രസീല്‍ കളിക്കാത്ത സമയത്ത് ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കാറുണ്ട്. 2014 ലോകകപ്പ് ഫൈനലില്‍ അദ്ദേഹം ജര്‍മ്മനിയെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു'. 

'ഫൈനലില്‍ പരസ്പരം വരുമെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ബഹുമാനം ഇപ്പോഴും മികച്ചതാണ്. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിയൂ. നിങ്ങള്‍ മറ്റൊരാളുമായി ചങ്ങാത്തത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ ചങ്ങാത്തം മറക്കാന്‍ പ്രയാസമാണ്. നമ്മള്‍ ഒരു സുഹൃത്തിനോടൊപ്പം വീഡിയോ ഗെയിമുകള്‍ കളിക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഫൈനലില്‍ ഇതു തന്നെയായിരിക്കും ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുക'- നെയ്മര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com