ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് പിന്നാലെ ഡാറ്റ അനലിസ്റ്റിനും രോഗം

ശ്രീലങ്കന്‍ ടീമില്‍ കോവിഡ്; ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് പിന്നാലെ ഡാറ്റ അനലിസ്റ്റിനും രോഗം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് പോരാട്ടത്തിന് ഭീഷണിയായി കോവിഡ്. ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു ഓഫീഷ്യലിനും വൈറസ് ബാധ കണ്ടെത്തി. ടീമിന്റെ ഡാറ്റ അനലിസ്റ്റായ ജിടി നിരോഷനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റിവായി. 

ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ ടീമിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിരോഷന് രോഗം കണ്ടെത്തിയത്. 

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ലങ്കന്‍ താരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. 48 മണിക്കൂറിനുള്ളില്‍ തന്നെ ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയവേ ലക്ഷണങ്ങള്‍ കണ്ടതോടെ ഫ്‌ളവര്‍ പരിശോധന നടത്തി. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ രണ്ടാം നിര ടീമിനെ ഇന്ത്യക്കെതിരെ കളിപ്പിക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചന. അടുത്ത ചൊവ്വാഴ്ചയാണ് ഇന്ത്യശ്രീലങ്ക ആദ്യ ഏകദിനം നടക്കേണ്ടത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര. ശിഖര്‍ ധവാനാണ് ടീമിന്റെ നായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com