കൊളംബോ: ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് പരമ്പര നീട്ടിവെച്ചു. ശ്രീലങ്കൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരങ്ങൾ നീട്ടിവെച്ചത്. ബാറ്റിങ് പരിശീലകൻ ഗ്രാൻഡ് ഫ്ലവർ, ഡാറ്റ അനലിസ്റ്റായ ജിടി നിരോഷൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു,
ഇവർക്ക് പുറമെ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പരമ്പര ഈ മാസം 13ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് നാലു ദിവസത്തേക്ക് നീട്ടിയതായാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഇക്കാര്യം ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മൽസരങ്ങളുമാണ് ലങ്കൻ പര്യടനത്തിൽ ഇന്ത്യ കളിക്കുക. പുതുക്കിയ തീയതി അനുസരിച്ച് ഏകദിനങ്ങൾ ജൂലായ് 17, 19, 21 തീയതികളിലും ടി20 പരമ്പര 24, 25, 27 തീയതികളിലും നടക്കും.
ഗ്രാൻഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശ്രീലങ്കൻ ടീമിലെ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിരോഷന് രോഗം കണ്ടെത്തിയത്.
ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ലങ്കൻ താരങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ