ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്; ഡൊണാരുമ്മ ടൂർണമെന്റിന്റെ താരം; പെഡ്രി മികച്ച യുവ താരം
ലണ്ടൻ: യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ നിന്നു അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡോ യൂറോയിലെ ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമനായത്. 306 മിനിട്ടുകളാണ് താരം കളിച്ചത്.
ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം കിരീടം നേടിയ ഇറ്റലിയുടെ ഗോൾ കീപ്പർ ജിയാൻലൂയി ഡൊണാറുമ്മ നേടി. മികച്ച യുവ താരത്തിനുള്ള പുരസ്കാരം സ്പാനിഷ് സെൻസേഷൻ പെഡ്രിയ്ക്കാണ്.
യൂറോ 2020 ഫുട്‌ബോൾ മാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിലായി പിറന്നത്. ഇത്തവണ ഗോളടിക്കാനായി താരങ്ങൾ മത്സരിച്ചു കളിച്ചു.
ക്രിസ്റ്റ്യാനോയ്ക്കൊപ്പം അഞ്ച് ഗോളുകളുമായി ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കുണ്ട്. എന്നാൽ താരത്തിന്റെ പേരിൽ അസിസ്റ്റുകളില്ല. ഇതോടെയാണ് ക്രിസ്റ്റ്യാനോ പുരസ്കാരം ഉറപ്പിച്ചത്.
ഫ്രാൻസിന്റെ കരിം ബെൻസേമ, സ്വീഡന്റെ ഫോഴ്‌സ്‌ബെർഗ്, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ എന്നിവർ നാല് ഗോളുകൾ വീതം നേടി.
മൂന്ന് ഗോളുകൾ വീതം നേടിയ ഇംഗ്ലണ്ടിന്റെ റഹിം സ്‌റ്റെർലിങ്, ഡെന്മാർക്കിന്റെ ഡോൾബെർഗ്, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കി, നെതർലൻഡ്‌സിന്റെ വൈനാൽഡം എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ