ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലാന്‍ഡ്, ലോക സൂപ്പര്‍ കപ്പ് ലീഗില്‍ വിലപ്പെട്ട പോയിന്റും കൈക്കലാക്കി

നായകന്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്കക്ക് എതിരെ ചരിത്രത്തിലെ ആദ്യ ഏകദിന ജയത്തിലേക്ക് അയര്‍ലാന്‍ഡ് എത്തിയത്

മലഹൈഡ്: സൗത്ത് ആഫ്രിക്കക്കെതിരെ അട്ടിമറി ജയവുമായി അയര്‍ലാന്‍ഡ്. നായകന്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്കക്ക് എതിരെ ചരിത്രത്തിലെ ആദ്യ ഏകദിന ജയത്തിലേക്ക് അയര്‍ലാന്‍ഡ് എത്തിയത്. 

രണ്ടാം ഏകദിനത്തില്‍ 43 റണ്‍സിനാണ് അയര്‍ലാന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് അയര്‍ലാന്‍ഡ് ബാറ്റിങ്ങിന് ഇറങ്ങി. ആന്‍ഡി ബാല്‍ബിര്‍നി മുന്‍പില്‍ നിന്ന് നയിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സിലേക്ക് അവരെത്തി. 

117 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും പറത്തിയാണ് അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ മൂന്നക്കം കടന്നത്. 68 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും പറത്തി 79 റണ്‍സ് നേടിയ ഹാരി ടെക്റ്ററും 23 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തി 45 റണ്‍സ് നേടിയ ജോര്‍ജ് ഡോക്‌റല്ലും അയര്‍ലാന്‍ഡിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു. 

291 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് വേണ്ടി വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ 48.3 ഓവറില്‍ സൗത്ത് ആഫ്രിക്ക ഓള്‍ഔട്ട്. 

വെള്ളിയാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന ഏകദിനവും ജയിച്ചാല്‍ അയര്‍ലാന്‍ഡിന് പരമ്പര സ്വന്തമാക്കാം. ജയത്തോടെ ലോക സൂപ്പര്‍ കപ്പ് ലീഗില്‍ വിലപ്പെട്ട 10 പോയിന്റും അയര്‍ലാന്‍ഡ് സ്വന്തമാക്കി. നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാമതുള്ള ഇന്ത്യക്ക് പിന്നിലായാണ് അയര്‍ലാന്‍ഡ്. ഇംഗ്ലണ്ടാണ് ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com