42 പന്തില്‍ സെഞ്ചുറി, ലിവിങ്സ്റ്റണ്‍ തകര്‍ത്തടിച്ചിട്ടും പാകിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട്‌

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രെന്റ് ബ്രിഡ്ജ്‌: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി 42 പന്തില്‍ സെഞ്ചുറി നേടി ലിവിങ്സ്റ്റന്‍ പ്രതീക്ഷ നല്‍കിയെങ്കിലും തോല്‍വിയിലേക്ക് വീണു. 

ഏകദിന പരമ്പര 3-0ന് നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20യുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ടതോടെ പാകിസ്ഥാന് ആദ്യം ബാറ്റിങ്. 150 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി ഓപ്പണര്‍മാര്‍ സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കി. 

മുഹമ്മദ് റിസ്വാന്‍ 41 പന്തില്‍ 63 റണ്‍സും ബാബര്‍ അസം 49 പന്തില്‍ 85 റണ്‍സും നേടി. ഓപ്പണര്‍മാര്‍ക്ക് ശേഷം ക്രീസിലേക്ക് എത്തിയ സൊഹയ്ബ് മഖ്‌സൂദ, ഫഖര്‍ സമന്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ ബൗണ്ടറികള്‍ കണ്ടെത്തുന്നതില്‍ മാത്രം ശ്രദ്ധിച്ചതോടെ പാകിസ്ഥാന്‍ 236ലേക്ക് സ്‌കോര്‍ എത്തിച്ചു. 

കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് രണ്ടാം ഓവറില്‍ തന്നെ ഡേവിഡ് മലനെ നഷ്ടമായി. നാലാം ഓവറില്‍ ബെയര്‍സ്‌റ്റോയും മടങ്ങി. 13 പന്തില്‍ നിന്ന് 32 റണ്‍സ് നേടി വെടിക്കെട്ടിന് തുടക്കമിട്ടെങ്കിലും ക്രീസില്‍ നില്‍ക്കാന്‍ ജാസന്‍ റോയ്ക്ക് കഴിഞ്ഞില്ല. 

43 പന്തില്‍ നിന്ന് 6 ഫോറും ജ സിക്‌സും പറത്തി ലിവിങ്സ്റ്റണ്‍ ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും പിന്തുണ നല്‍കി ക്രീസില്‍ നില്‍ക്കാന്‍ മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല. 17 പന്തിലാണ് ലിവിങ്സ്റ്റണ്‍ അര്‍ധ ശതകം കണ്ടെത്തിയത്. സിക്‌സ് പറത്തിയാണ് മൂന്നക്കം കടന്നത്. എന്നാല്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ പുറത്തായി. ഒടുവില്‍ അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com