ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെടി ഇർഫാൻ, ശ്രീശങ്കർ എന്നിവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ). ഇർഫാൻ റെയ്സ് വാക്കിലും ശ്രീശങ്കർ ലോങ് ജംപിലുമാണ് ടോക്യോയിൽ മത്സരിക്കുന്നത്.
മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് എഎഫ്ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല വ്യക്തമാക്കി. ബംഗളൂരു സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്ന് സുമരിവാല വ്യക്തമാക്കുന്നു.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.
ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജംപിൽ ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. എന്നാൽ ഫിറ്റ്‌നസ് ട്രയൽസിൽ മികവ് കാണിക്കാനായില്ല. 7.48, 7.33മീ എന്നിവയാണ് ശ്രീശങ്കറിന് കണ്ടെത്താനായത്. ഇതോടെ ശ്രീശങ്കറിന്റെ കാര്യം വെള്ളിയാഴ്ച സെലക്ഷൻ കമ്മറ്റി ചർച്ച ചെയ്യുകയും ടോക്യോയിലേക്ക് പോവാൻ അനുവാദം നൽകുകയുമാണ് ചെയ്തത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ