മീററ്റ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഭുവിയുടെ അമ്മയ്ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ട്.
ക്വാറന്റൈനിൽ പ്രവേശിച്ച ഭുവിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയോ എന്ന് വ്യക്തമല്ല. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായാൽ അത് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തെ ബാധിക്കും. ലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള കളിക്കാരിൽ മുൻപിൽ ഭുവിയുണ്ട്. ശിഖർ ധവാനാണ് മറ്റൊരാൾ.
കോവിഡ് പോസിറ്റീവായാൽ ഇന്ത്യയുടെ ലങ്കൻ പര്യടനം ഭുവിക്ക് നഷ്ടമായേക്കും. മെയ് 22നാണ് ഭുവിയുടെ അമ്മയ്ക്ക് കോവിഡ് പോസിറ്റീവായത്. അന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. പരിക്കിനെ തുടർന്ന് ഏറെ നാൾ വിട്ടുനിൽക്കേണ്ടി വന്ന ഭുവി ഇംഗ്ലണ്ടിനെതിരായ പര്യടനത്തോടെയാണ് മടങ്ങിയെത്തിയത്.
കോവിഡ് സ്ഥിരീകരിച്ച് ലങ്കൻ പര്യടനവും നഷ്ടമായാൽ ഭുവിക്കത് തിരിച്ചടിയാവും. ടെസ്റ്റ് ടീമിൽ ഭുവിക്കുള്ള അവഗണന തുടരുന്നതിനാൽ വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് മാത്രമായി ശ്രദ്ധ കൊടുക്കാൻ ഭുവി തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2018 ജനുവരിക്ക് ശേഷം ഭുവി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ടി20 ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ അതിന് മുൻപ് വരുന്ന ലങ്കൻ പര്യടനം ഒരുക്കങ്ങൾക്ക് ഭുവിക്ക് നിർണായകമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ