മാഡ്രിഡ്: അർജന്റീന ഇതിഹാസം ലയണൽ മെസി ബാഴ്സലോണയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മെസിയുടെ കരാർ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പോസിറ്റീവായാണ് പുരോഗമിക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ലയണൽ മെസി ബാഴ്‌സയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിലാണെന്നും ലപോർട്ട വ്യക്തമാക്കി. കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മെസിയുമായുള്ള ബാഴ്‌സയുടെ കരാർ ജൂണിൽ അവസാനിക്കും. മെസിയെ സംബന്ധിച്ചിടത്തോളം പണമല്ല വിഷയം, മറിച്ച് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടാൻതക്ക കഴിവുള്ള ഒരു ടീമാണ് അദ്ദേഹത്തിന് വേണ്ടെന്നും ലപോർട്ട പറഞ്ഞു. മുൻ മാഞ്ചെസ്റ്റർ സിറ്റി താരവും അർജന്റീന ടീമിൽ മെസിയുടെ സഹ താരവുമായ സെർജിയോ അഗ്യുറോയുമായി ബാഴ്‌സ കരാറിലെത്തിയിരുന്നു.
കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് ക്ലബ് വിടാൻ താത്പര്യമറിയിച്ച് മെസി ബാഴ്‌സ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടത്. എന്നാൽ കരാർ വ്യവസ്ഥ അനുസരിച്ചുള്ള സമയം അതിക്രമിച്ചു പോയതിനാൽ ക്ലബിൽ തുടരാൻ മെസ്സി നിർബന്ധിതനാകുകയായിരുന്നു.
2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നും ക്ലബ് നിലപാടെടുത്തിരുന്നു. ഇതോടെയാണ് താരത്തിന്റെ ടീം മാറൽ നടക്കാതെ പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ