ഐപിഎല്ലിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചേക്കും, പച്ചക്കൊടി വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

സ്റ്റേഡിയത്തിൽ ആകെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ 50 ശതമാനം കാണികൾക്കാവും പ്രവേശനം നൽകുക
രോഹിത് ശർമ/ഫയൽ ചിത്രം
രോഹിത് ശർമ/ഫയൽ ചിത്രം

ദുബായ്: ഐപിഎൽ പതിനാലാം സീസണിന്റെ ബാക്കി മത്സരങ്ങൾക്ക് യുഎഇ വേദിയാവുമ്പോൾ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്റ്റേഡിയത്തിൽ ആകെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ 50 ശതമാനം കാണികൾക്കാവും പ്രവേശനം നൽകുക. എന്നാൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാവും പ്രവേശനം എന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ വർഷം യുഎഇയിൽ ഐപിഎൽ നടന്നത് അടച്ചിട്ട സ്റ്റേഡിയത്തിലാണ്. ഈ വർഷം ഇന്ത്യയിലും കാണികൾക്ക് പ്രവേശനം ഉണ്ടായില്ല. എന്നാൽ യുഎഇയിലെ കോവിഡ് കേസുകളുടെ കുറവും വാക്സിനേഷന്റെ വേ​ഗതയും പരി​ഗണിച്ച് കാണികൾക്ക് പ്രവേശനം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 

സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ ബിസിസിഐ എമറൈറ്റ്സ് ക്രിക്കറ്റ് ബോർഡുമായി തുടരുകയാണ്. ബിസിസിഐയുടെ ഉന്നത വൃത്തങ്ങൾ ഇപ്പോൾ ദുബായിലുണ്ട്. സെക്രട്ടറി ജയ് ഷാ, ട്രെഷറർ അരുൺ സിങ്, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവരാണ് ദുബായിൽ എമറൈറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തുന്നത്. 

സെപ്തംബർ 19 മുതൽ ഒക്ടോബർ 10 വരെ ഐപിഎൽ നടത്തുമെന്നാണ് സൂചനകൾ. ഈ സമയം ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥ കണക്കിലെടുത്താണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയതെന്നാണ് ബിസിസിഐ അറിയിച്ചത്. കോവിഡ് സാഹചര്യമല്ല വേദി മാറ്റത്തിന് കാരണം എന്ന നിലപാടാണ് ബിസിസിഐ സ്വീകരിക്കുന്നത്. ബയോ ബബിളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മെയ് ആദ്യ വാരം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com