സാവോ പോളോ: ലാറ്റിനമേരിക്കൻ ഫുട്ബോൾ ആവേശം ബ്രസീലിലേക്ക് എത്തുമ്പോൾ കോപ്പ അമേരിക്ക കലാശപ്പോര് മാരക്കാനയിൽ. ജൂലൈ 10ന് നടക്കുന്ന ഫൈനലിന്റെ വേദി കോൺമെബോൽ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് കോപ്പ അമേരിക്ക മത്സരങ്ങളിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
ജൂൺ 13നാണ് ഉദ്ഘാടന മത്സരം. ഇവിടെ വെനസ്വേലയെ ബ്രസീൽ നേരിടും. ജൂൺ 13നാണ് ആദ്യ മത്സരം. ഫൈനൽ മത്സരം മാത്രമാണ് മാരക്കാനയിൽ നടക്കുക. രണ്ട് വർഷം മുൻപ് കോപ്പ അമേരിക്ക ഫൈനലിന് വേദിയായതും മാരക്കാനയായിരുന്നു. അന്ന് പെറുവിനെ 3-1ന് കീഴടക്കി ബ്രസീൽ കിരീടം ചൂടി.
കോവിഡ് വ്യാപനത്തെ തുടർന്ന് അർജന്റനയിൽ ടൂർണമെന്റ് നടത്താൻ സാധിക്കില്ലെന്ന് കോൺമെബോൾ തീരുമാനിക്കുകയായിരുന്നു. അർജന്റീന-കൊളംബിയ എന്നിവിടങ്ങളിലായി ടൂർണമെന്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൊളംബിയ പിന്മാറിയതിന് പിന്നാലെ കോപ്പ ഒറ്റയ്ക്ക് നടത്താമെന്ന നിലപാട് അർജന്റീന സ്വീകരിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് അർജന്റീനയിൽ നിന്ന് കോൺമെബോൾ വേദി മാറ്റി.
എന്നാൽ ബ്രസീലിലേക്ക് കോപ്പ അമേരിക്ക കൊണ്ടുവന്നതിന് എതിരെ വിമർശനം ശക്തമാണ്. 465,000 മരണങ്ങളാണ് കോവിഡിനെ തുടർന്ന് ബ്രസീലിലുണ്ടായത്. അങ്ങനെയൊരു രാജ്യത്തേക്ക് ടൂർണമെന്റ് കൊണ്ടുവന്നതിന് എതിരെ വിമർശനം ശക്തമാണെങ്കിലും തീരുമാനവുമായി മുൻപോട്ട് പോവാനാണ് പ്രസിഡന്റ് ജയിൽ ബോൽസനാരോയുടെ നീക്കം.
അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടാവുക.
ഗ്രൂപ്പ് എ: അർജന്റീന, ബോളീവിയ, ഉറുഗ്വേ, ചിലി, പാരാഗ്വേ
ഗ്രൂപ്പ് ബി: ബ്രസീൽ, കൊളംബിയ, വെനസ്വേല, ഇക്വഡോർ, പെറു
രണ്ട് ഗ്രൂപ്പിലേയും നാല് മികച്ച ടീമുകൾ വീതം നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും. സെമി ഫൈനൽ മത്സരങ്ങൾ മാനെ ഗരിഞ്ച സ്റ്റേഡിയത്തിലും നിൽടൻ സാന്റോസ് സ്റ്റേഡിയത്തിലുമായി നടക്കും. ജൂലൈ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ രണ്ടിന് ക്വാർട്ടർഫൈനൽ പോരുകൾക്ക് തുടക്കമാവും. റിയോയിലും ബ്രസില്ലയിലുമായി എട്ട് മത്സരങ്ങൾ നടക്കും.
ഉദ്ഘാടന മത്സരത്തിന് ശേഷം കൊളംബിയയാണ് ബ്രസീലിന്റെ എതിരാളി. ഇക്വഡോറിന് എതിരായ മത്സരത്തോടെ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടം പിന്നിടും. ചിലിയാണ് അർജന്റീനയുടെ ആദ്യ എതിരാളികൾ. പിന്നാലെ ബ്രസിലിയയിൽ ഉറുഗ്വേയേയും പാരാഗ്വെയേയും നേരിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ