ലോര്‍ഡ്സ്: ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കി ന്യൂസിലന്‍ഡ് ഓപണര്‍ ഡെവോണ്‍ കോണ്‍വെ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവി കുപ്പായത്തില്‍ അരങ്ങേറിയ താരം അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി തികച്ച് ചരിത്രമെഴുതി. ഒറ്റ ഇന്നിങ്‌സിലൂടെ താരം നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോണ്‍വെയുടെ നേട്ടം. മത്സരത്തില്‍ 347 പന്തുകള്‍ നേരിട്ട കോണ്‍വെ 200 റണ്‍സെടുത്തു. താരത്തിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 378 റണ്‍സെടുത്തു.
ലോര്‍ഡ്സ് മൈതാനത്തെ അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോണ്‍വെ. ഇംഗ്ലണ്ട് മണ്ണിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി. ഇതിഹാസ താരമായിരുന്ന കെ.എസ് രഞ്ജിത്സിങ്ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോണ്‍വെ തകര്‍ത്തത്. 1896-ല്‍ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച രഞ്ജിത്സിങ് 154 റണ്‍സോടെ പുറത്താകാതെ നിന്നു. 1880-ല്‍ 152 റണ്‍സെടുത്ത ഡബ്ല്യു ജി ഗ്രേസാണ് മൂന്നാം സ്ഥാനത്ത്.
ലോര്‍ഡ്സ് മൈതാനത്ത് ടെസ്റ്റില്‍ ഒരു ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും കോണ്‍വെയ്ക്ക് സ്വന്തമായി.
നേരത്തെ ടെസ്റ്റിന്റെ ആദ്യ ദിനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും കോണ്‍വെ തകര്‍ത്തിരുന്നു. ലോര്‍ഡ്‌സിലെ അരങ്ങേറ്റ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോണ്‍വെ മറികടന്നത്. 1996-ല്‍ ലോര്‍ഡ്‌സിലെ അരങ്ങേറ്റത്തില്‍ 131 റണ്‍സായിരുന്നു ഗാംഗുലി നേടിയത്. 25 വര്‍ഷത്തോളം ഈ റെക്കോര്‍ഡ് ഇളകാതെ നിന്നു.
അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് കോണ്‍വെ. നേരത്തെ മാത്യു സിംക്ലയറാണ് നേട്ടം സ്വന്തമാക്കിയ ആദ്യ കിവി താരം.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന ലോക ക്രിക്കറ്റിലെ ഏഴാമത്തെ ബാറ്റ്‌സ്മാനായും കോണ്‍വെ മാറി.
അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി അടിച്ചെടുത്ത താരങ്ങള്‍
* റോജ് ഫോസ്റ്റര്‍ (ഇംഗ്ലണ്ട്)- 287
* ജാക്വിസ് റുഡോള്‍ഫ് (ദക്ഷിണാഫ്രിക്ക)- 222
* ലോറന്‍സ് റോ (വെസ്റ്റിന്‍ഡീസ്)- 214
* മാത്യു സിംക്ലയര്‍ (ന്യൂസിലന്‍ഡ്) 214
* കെയ്ല്‍ മേയേഴ്‌സ് (വെസ്റ്റിന്‍ഡീസ്)- 210
* ബ്രണ്ടന്‍ കുറുപ്പ് (ശ്രീലങ്ക)- 201
* ഡെവോൺ കോണ്‍വെ (ന്യൂസിലന്‍ഡ്) 200
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ