മുംബൈ: ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എന്താവും എന്നതിന് പ്രാധാന്യം നൽകുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ് ലി. ഇംഗ്ലണ്ടിലേക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി പറക്കുന്നതിന് മുൻപായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ വാക്കുകൾ.
കൂടുതൽ മികച്ച കളി പുറത്തെടുക്കുക. അതാണ് എല്ലാം. സാഹചര്യങ്ങൾ നമുക്കും ന്യൂസിസാൻഡിനും ഒരുപോലെയാണ്. ഓസ്ട്രേലിയയിൽ സാഹചര്യങ്ങൾ ഓസ്ട്രേലിയക്ക് അനുകൂലമാവേണ്ടതായിരുന്നു. എന്നാൽ ഇന്ത്യ ജയിച്ചു. ന്യൂസിലാൻഡിനാണ് മുൻതൂക്കം എന്ന മനസോടെയാണ് ഇവിടെ നിന്ന് നമ്മൾ ഫ്ളൈറ്റ് കയറുന്നത് എങ്കിൽ അവിടേക്ക് പോവേണ്ട കാര്യം തന്നെയില്ല, കോഹ് ലി പറഞ്ഞു.
തുല്യ ശക്തികളാണ് എന്ന മനസോടെയാണ് നമ്മൾ യാത്ര പുറപ്പെടേണ്ടത്. ഓരോ സെഷനിലും ഓരോ മണിക്കൂറിലും മികവ് കാണിക്കുന്നവരാണ് ചാമ്പ്യൻഷിപ്പ് ജയിക്കാൻ പോവുന്നതെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യ ഇംഗ്ലണ്ടിൽ എത്തുന്ന സമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് ആരംഭിച്ചു കഴിഞ്ഞു.
രണ്ട് ടെസ്റ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപായി ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ഇത് സാഹചര്യങ്ങളോട് കൂടുതൽ ഇണങ്ങാൻ കിവീസിനെ സഹായിക്കും എന്ന വിലയിരുത്തൽ ശക്തമാണ്. ഇതാണ് ഇപ്പോൾ കോഹ് ലി തള്ളിയിരിക്കുന്നത്. ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് നേരിട്ട് ഇറങ്ങുക വഴി ഫ്രഷായി ഇന്ത്യൻ താരങ്ങൾക്ക് കളിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധറും പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ