ന്യൂഡൽഹി: ധോനിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം എന്ന് ഗാംഗുലിയെ ബോധ്യപ്പെടുത്താൻ 10 ദിവസത്തോളം വേണ്ടി വന്നിരുന്നെന്ന് മുൻ ചീഫ് സെലക്ടർ കിരൺ മോറെ. ദുലീപ് ട്രോഫി ഫൈനലിൽ ധോനിയെ വിക്കറ്റ് കീപ്പറാക്കി ഇറക്കിയതിന് പിന്നിലെ സംഭവങ്ങളാണ് കിരൺ മോറെ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
ആറാമതോ ഏഴാമതോ ഇറങ്ങി വേഗത്തിൽ 40-50 റൺസ് കണ്ടെത്താൻ സാധിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരയുകയായിരുന്നു ഞങ്ങൾ. ധോനിയുടെ കൂറ്റനടികളെ കുറിച്ച് ആ സമയം സഹപ്രവർത്തകരിൽ ഒരാളിൽ നിന്ന് കേട്ടു. ധോനിയുടെ കളി നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തു. ടീം ടോട്ടൽ 170 ആയിരുന്നപ്പോൾ അവിടെ 130 റൺസും നേടിയത് ധോനിയായിരുന്നു, കിരൺ മോറെ പറയുന്നു.
ഇതോടെ ഫൈനലിൽ ധോനിയെ കളിപ്പിക്കണം എന്ന ആവശ്യം ഞങ്ങൾ മുൻപോട്ട് വെച്ചു. ദീപ്ദാസ് ഗുപ്തയും ധോനിയും ഇക്കാര്യത്തിൽ ധാരാളം ചർച്ചകൾ നടത്തി. ദീപ്ദാസ് ഗുപ്തയോട് വിക്കറ്റ് കീപ്പറാവരുത് എന്നും ഗാംഗുലിയോട് ധോനിയെ കളിപ്പിക്കണം എന്നും പറഞ്ഞ് ബോധ്യപ്പെടുത്താൻ 10 ദിവസത്തോളം എടുത്തു, മോറെ പറഞ്ഞു.
അന്ന് ഈസ്റ്റ് സോണിന് വേണ്ടി ധോനി വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്സ്മാനുമായി കളിക്കുകയായിരുന്നു. ഫൈനലിൽ ആദ്യ ഇന്നിങ്സിൽ 21 റൺസ് നേടിയ ധോനി രണ്ടാം ഇന്നിങ്സിൽ 47 പന്തിൽ നിന്ന് 60 റൺസും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ