അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയുമായി വരവറിയിച്ച് കോണ്‍വെ; ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്

അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയുമായി വരവറിയിച്ച് കോണ്‍വെ; ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 378 റണ്‍സിന് എല്ലാവരും പുറത്തായി. അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കിയ കിവി ഓപണര്‍ ഡെവോണ്‍ കോണ്‍വെയുടെ ഉജ്ജ്വല ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കിവീസ് സ്‌കോര്‍ 300 കടത്തിയത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയില്‍. 15 റണ്‍സുമായി റോറി ബേണ്‍സും ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ ഡോം സിബ്‌ലി പുറത്തായി. കെയ്ല്‍ ജാമിസനാണ് വിക്കറ്റ്. സാക് ക്രൗളി രണ്ട് റണ്ണുമായി മടങ്ങി. ക്രൗളിയെ സൗത്തി വീഴ്ത്തി.

ഇംഗ്ലണ്ട് മണ്ണില്‍ ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമടക്കം നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് കോണ്‍വെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. 347 പന്തുകള്‍ നേരിട്ട താരം 22 ഫോറുകളും ഒരു സിക്‌സും സഹിതം 200 റണ്‍സ് കണ്ടെത്തി. കിവി ഇന്നിങ്‌സില്‍ അവസാനം പുറത്തായതും കോണ്‍വെ തന്നെ. താരം റണ്ണൗട്ടായി മടങ്ങുകയായിരുന്നു. 

അവസാന താരമായി ക്രീസിലെത്തിയ നീല്‍ വാഗ്നര്‍ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്ത് കോണ്‍വെയ്ക്ക് പിന്തുണ നല്‍കിയതോടെയാണ് താരം അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയത്. കിവീസിനായി ഹെന്റി നിക്കോള്‍സ് അര്‍ധ ശതകം നേടി. താരം 61 റണ്‍സെടുത്തു. മറ്റൊരു ഓപണര്‍ ടോം ലാതം 23 റണ്‍സെടുത്തു. മറ്റൊരാളും കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. 

ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ ഒലി റോബിന്‍സന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം ഉജ്ജ്വലമാക്കി. മാര്‍ക് വുഡ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com