ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തി. ഇന്ത്യന്‍ പുരുഷ ടീമും വനിതാ ടീമും ഒരുമിച്ചാണ് ഇംഗ്ലണ്ടിലേക്ക് പറന്നത്. പ്രത്യേക വിമാനത്തിലാണ് ടീമുകള്‍ ഇംഗ്ലണ്ടിലെത്തിയത്.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് ടീം ഇംഗ്ലണ്ടിലെത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളും സംഘത്തിലുണ്ട്. ഐസൊലേഷന്‍ സമയത്തും പരിശീലനത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.
ഇംഗ്ലണ്ടിലേക്ക് തിരിക്കും മുന്‍പ് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂസിലന്‍ഡ് ടീമിന് ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ ഒരുങ്ങാനുള്ള അവസരം ലഭിച്ചതായി കോഹ്‌ലി ചൂണ്ടിക്കാട്ടി. ന്യൂസിലന്‍ഡ് ടീം ഫൈനലിന് മുന്‍പ് ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റ് കളിക്കുന്ന കാര്യം പറഞ്ഞാണ് ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ടീമിലെ എല്ലാവര്‍ക്കും ധാരണയുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി.
ഈ മാസം 18 മുതല്‍ 22 വരെ സതാംപ്ടനിലാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. ഇത് കഴിഞ്ഞ് 40 ദിവസം കഴിഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് നാല് മുതലാണ് തുടങ്ങുന്നത്.
ഒരു ടെസ്റ്റ് മത്സരവുമം മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പോരാട്ടങ്ങളുമാണ് വനിതാ ടീമിനുള്ളത്. ജൂണ്‍ 16, 27, 30 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. ജൂലൈ 9, 11, 15 തീയതികളിലാണ് ടി20 മത്സരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ