തീ തുപ്പി സൗത്തിയുടെ പന്തുകള്‍; സെഞ്ച്വറിയുമായി പൊരുതി റോറി ബേണ്‍സ്; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ലീഡ്

തീ തുപ്പി സൗത്തിയുടെ പന്തുകള്‍; സെഞ്ച്വറിയുമായി പൊരുതി റോറി ബേണ്‍സ്; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ലീഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ന്യൂസിലന്‍ഡിന് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ കിവികള്‍ 103 റണ്‍സിന് ലീഡ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 378 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിലെ പോരാട്ടം 275 റണ്‍സില്‍ അവസാനിച്ചു. 

ആറ് വിക്കറ്റുകള്‍ വീഴ്ത്തി ടിം സൗത്തി മാരകമായി പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ് നിര വിറങ്ങലിച്ച് നിന്നു. ഓപ്പണറായി ഇറങ്ങി ഉജ്ജ്വല സെഞ്ച്വറിയുമായി തിളങ്ങിയ റോറി ബേണ്‍സിന്റെ ചെറുത്തു നില്‍പ്പാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഈ നിലയില്‍ എത്തിച്ചത്. 297 പന്തുകള്‍ നേരിട്ട ബേണ്‍സ് 132 റണ്‍സുമായി പത്താമനായാണ് ക്രീസ് വിട്ടത്. താരം 16 ഫോറുകളും ഒരു സിക്‌സും പറത്തി. 

ക്യാപ്റ്റന്‍ ജോ റൂട്ട്, അരങ്ങേറ്റ മത്സരം കളിക്കുന്ന ഒലി റോബിന്‍സന്‍ എന്നിവര്‍ 42 വീതം റണ്‍സെടുത്ത് ബേണ്‍സിനെ പിന്തുണച്ചു. ഒലി പോപ് 22 റണ്‍സ് കണ്ടെത്തി. മറ്റാരും കാര്യമായി പിന്തുണ നല്‍കിയില്ല. 

ന്യൂസിലന്‍ഡിനായി 25.1 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങിയാണ് സൗത്തി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. കെയ്ല്‍ ജാമിസന്‍ മൂന്നും നീല്‍ വാഗ്നര്‍ ഒരു വിക്കറ്റും നേടി. 

നേരത്തെ മൂന്നാം ദിനമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തിയിരുന്നു. മൂന്നാം ദിനത്തിലെ കളി ഉപേക്ഷിക്കുകയും ചെയ്തു. മഴ മാറി ഇന്ന് വീണ്ടും കളി പുനരാരംഭിക്കുകയായിരുന്നു. 

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി (200) അടിച്ചെടുത്ത ഡെവോണ്‍ കോണ്‍വെയുടെ കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. ഹെന്റി നിക്കോള്‍സ് 61 റണ്‍സെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com