ചെന്നൈ: വിരാട് കോഹ് ലി, കെയ്ൻ വില്യംസൺ എന്നിവരുടെ ക്യാപ്റ്റൻസി കഴിവുകളുടെ പരീക്ഷണ വേദിയായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് മൈക്കൽ ഹെസൻ. രണ്ട് ടീമും കരുത്ത് നിറച്ചാണ് ഫൈനലിന് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വിങ്ങ് ബോളുകളെ ഇന്ത്യയുടെ മുൻനിര എങ്ങനെ നേരിടും എന്ന് കാണാനാണ് തനിക്ക് ആകാംക്ഷ. സതാംപ്ടണിലെ സാഹചര്യങ്ങൾ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. ന്യൂസിലാൻഡ് പേസർമാരെ ഇന്ത്യൻ മുൻനിര എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം, മൈക്ക് ഹെസൻ പറഞ്ഞു.
നല്ല രണ്ട് നായകന്മാരാണ് കെയ്നും കോഹ് ലിയും. എന്നാൽ അവരുടെ ക്യാപ്റ്റൻസി വ്യത്യസ്തമാണ്. എല്ലായ്പ്പോഴും തന്റെ ടീമിന് ആധിപത്യം നേടിക്കൊടുക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റൻസിയാണ് കോഹ് ലിയുടേത്. രണ്ട് പേരുടേയും ക്യാപ്റ്റൻസിയെ പരീക്ഷിക്കുന്നതാവും ഫൈനൽ. ആധിപത്യം നേടാൻ രണ്ട് ക്യാപ്റ്റന്മാരും പ്രയോഗിക്കുന്ന പൊടിക്കൈകൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെ നേരിട്ട ടെസ്റ്റ് തോൽവി ഇന്ത്യയെ അലട്ടുന്നുണ്ടാവും എന്ന് കരുതുന്നില്ലെന്നും ഹെസൻ പറഞ്ഞു. അന്ന് ന്യൂസിലാൻഡിൽ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇന്ത്യ കളിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാവും തങ്ങളുടെ പ്ലാനുകൾ ഫലപ്രദമായി നടപ്പിലാക്കുക ജയം അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ