മാഡ്രിഡ്: ബാഴ്സയുടെ പരിശീലക സ്ഥാനത്തേക്ക് സാവിയുടെ പേര് പലവട്ടം ഉയർന്ന് കേട്ടിരുന്നു. എന്നാൽ സ്പാനിഷ് മുൻ മിഡ് ഫീൽഡർ ന്യൂകാമ്പിലേക്ക് തന്റെ ടീമിനെ നയിക്കാൻ എത്തിയില്ല. പരിശീലക സ്ഥാനത്തേക്ക് ക്ഷണം എത്തിയിട്ടും എന്തുകൊണ്ട് മുഖം തിരിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സാവി ഇപ്പോൾ.
ഭാഗ്യംകൊണ്ടോ നിർഭാഗ്യവശാലോ ഞാൻ രണ്ട് വട്ടം സമ്മതമല്ലെന്ന് പറഞ്ഞു. അതിന് പല പല കാരണങ്ങളുണ്ട്. കുടുംബം, പ്രൊഫഷണൽ, കരാർ സംബന്ധമായത്...സമ്മതമല്ലെന്ന് പറയുക വളരെ പ്രയാസമായിരുന്നു. കാരണം ഞാൻ ബാഴ്സ ആരാധകനാണ്. എന്നാൽ ശരിയായ സമയത്തല്ല ആ ക്ഷണം എത്തിയത്, സാവി പറഞ്ഞു.
സംഭവിക്കേണ്ടത് എന്താണോ അത് സംഭവിക്കും. അതെല്ലാം വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യും. വർഷങ്ങൾ മുൻപാണ് ഓഫർ എത്തിയത്.എന്നാലപ്പോൾ ശരിയായ സമയമായിരുന്നില്ല. ഇവിടെ തിടുക്കമൊന്നുമില്ല. ഞാനിപ്പോൾ ബാഴ്സയിലാണ്. എന്നാലിപ്പോൾ പരിശീലക സ്ഥാനത്തെ കുറിച്ച് ആരും എന്നോട് സംസാരിച്ചില്ല. കാരണം അവർക്കിപ്പോൾ കോമാൻ എന്ന പരിശീലകനുണ്ട്. അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്. പിന്നെ എനിക്ക് തിടുക്കമൊന്നുമില്ല, സാവി പറഞ്ഞു.
നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്റെ മാനേജറാണ് സാവി. 2023 വരെ സാവിക്ക് ക്ലബുമായി കരാറുണ്ട്. രണ്ട് ദശകത്തോളം ബാഴ്സ കുപ്പായത്തിൽ കളിച്ച സാവി ബാഴ്സയുടെ ചരിത്രത്തിലെ മികച്ച കളിക്കാരിൽ ഒരാളാണ്. ബാഴ്സലോണയുടെ ശൈലി വ്യക്തമായി അറിയാവുന്ന സാവി തന്റെ പഴയ ടീമിനെ മേയ്ക്കാൻ എത്തുന്നത് കാത്തിരിക്കുകയാണ് ബാഴ്സ ആരാധകർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ