ലണ്ടൻ: വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകൾ പുറത്തുവന്നതിന് പിന്നാലെ ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണ് സസ്പെൻഷൻ. ഏഷ്യക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന ട്വീറ്റുകളാണ് താരം കുറിച്ചിരിക്കുന്നത്. ലൈംഗിക അധിക്ഷേപങ്ങൾ നിറഞ്ഞ ട്വീറ്റുകളും ഉണ്ടായിട്ടുണ്ട്. 2012ലെ ട്വീറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെയാണ് താരത്തിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടപടിയെടുത്തത്.
ലോർഡ്സിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയ താരം ഏഴ് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയ തുടക്കമാണ് കുറിച്ചത്. ടെസ്റ്റിൻറെ ആദ്യദിനത്തിന് ശേഷം ആരാധകർ ട്വീറ്റുകൾ കുത്തിപ്പൊക്കിയതിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. താനൊരിക്കലും വംശവെറിയനോ ലൈംഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്ന് താരം പറഞ്ഞു. പഴയ ട്വീറ്റുകൾ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പക്വതയില്ലാതെ ആ കാലത്ത് ചെയ്ത കാര്യങ്ങളിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും റോബിൻസൺ പറഞ്ഞു.
വംശീയ അധിക്ഷേപം പോലുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും നടപടി വേണമെന്ന നിലപാടുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചത്. ഇതോടെ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ താരത്തിന് കളിക്കാനാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ