യൂറോയ്ക്കൊരുങ്ങുന്ന സ്പെയിനിന് കനത്ത തിരിച്ചടി; നായകൻ ബുസ്കെറ്റ്സിന് കോവിഡ്; പോർച്ചു​ഗൽ ടീമിനും ക്വാറന്റൈൻ

യൂറോയ്ക്കൊരുങ്ങുന്ന സ്പെയിനിന് കനത്ത തിരിച്ചടി; നായകൻ ബുസ്കെറ്റ്സിന് കോവിഡ്; പോർച്ചു​ഗൽ ടീമിനും ക്വാറന്റൈൻ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: യൂറോ കപ്പ് ഫുട്ബോൾ പോരാട്ടം പടിവാതിൽക്കൽ നിൽക്കെ മുൻ ചാമ്പ്യൻമാരായ സ്പെയിനിന് കനത്ത തിടിച്ചടി. സ്പാനിഷ് നായകനും മധ്യനിരയിലെ നിർണായക സാന്നിധ്യവുമായ അവരുടെ നായകൻ സെർജിയോ ബുസ്കെറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചു. യൂറോ കപ്പിലെ സ്പെയിനിന്റെ ആദ്യ പോരാട്ടത്തിന്റെ കിക്കോഫിന് എട്ട് ദിവസം മാത്രം ശേഷിക്കെയാണ് ബുസ്കെറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് താരം ടീം ക്യാമ്പ് വിട്ടു. ഇതോടെ, ലിത്വാനിയയ്‌ക്കെതിരായ പരിശീലന മത്സരത്തിൽ നിന്ന് സ്പെയിൻ പിന്മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബുസ്ക്വെറ്റ്സ് ഇനി 10 ദിവസം ഐസൊലേഷനിൽ കഴിയണം. ഇതോടെ താരത്തിന്റെ യൂറോ കപ്പിലെ പങ്കാളിത്തവും സംശയത്തിലായി. ടീമിലെ മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ബുസ്ക്വെറ്റ്സുമായി സമ്പർക്കമുള്ളതിനാൽ അവരും ഐസൊലേഷനിൽ പ്രവേശിച്ചു. താരങ്ങൾ ഐസൊലേഷനിലായതോടെ ലിത്വാനിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അണ്ടർ 21 ടീമിനെ സ്പെയിൻ കളത്തിലിറക്കിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

ജൂൺ 14ന് സ്പാനിഷ് നഗരമായ സെവിയ്യയിൽ സ്വീഡനെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം. 19–ാം തീയതി പോളണ്ടിനെതിരെയും നാല് ദിവസങ്ങൾക്കുശേഷം സ്ലോവാക്യയ്‌ക്കെതിരെയും മത്സരമുണ്ട്.

കഴിഞ്ഞ ദിവസം പരിശീലന മത്സരത്തിൽ പോർച്ചുഗലിനെ നേരിട്ട സ്പെയിൻ നിരയിൽ ബുസ്ക്വെറ്റ്സും ഉണ്ടായിരുന്നു. അതിനാൽ പോർച്ചുഗൽ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരും. വെള്ളിയാഴ്ച മഡ്രിഡിലായിരുന്നു സ്പെയിൻ – പോർച്ചുഗൽ മത്സരം. പതിവുപോലെ മത്സരത്തിനു മുന്നോടിയായി പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ താരം ആലിംഗനം ചെയ്തിരുന്നു.

വരും ദിവസങ്ങളിൽ സ്പാനിഷ് ടീമിലെ അംഗങ്ങൾക്കും പരിശീലകർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും തുടർച്ചയായി പരിശോധനകൾ നടത്താനാണ് തീരുമാനം. ബുസ്കെറ്റ്സിന്റെ യൂറോ പങ്കാളിത്തം സംബന്ധിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വൈകാതെ തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com