ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്; നിരുപാധികം മാപ്പ് പറഞ്ഞ് ഹർഭജൻ സിങ്

ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്; നിരുപാധികം മാപ്പ് പറഞ്ഞ് ഹർഭജൻ സിങ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡീ​ഗഡ്: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ സിങ് ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കുന്ന പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത സംഭവത്തിൽ നിരുപാധികം മാപ്പു പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഓപറേഷൻ ബ്ലൂ സ്റ്റാർ സൈനിക നടപടിയുടെ 37ാം വാർഷിക ദിനമായ ഇന്നലെയാണ് ഹർഭജൻ സാമൂഹിക മാധ്യമങ്ങൾ വഴി ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കി ചിത്രീകരിക്കുന്ന ചിത്രമടങ്ങിയ പോസ്റ്റ് പങ്കിട്ടത്. 

ബിന്ദ്രൻവാലക്കൊപ്പം മറ്റ് ഖാലിസ്ഥാൻ വിടനവാദി നേതാക്കളുടെയും ചിത്രങ്ങൾ ഉള്ള പോസ്റ്ററാണ് ഹർഭജൻ ഷെയർ ചെയ്തത്. പോസ്റ്ററിൽ ഇവരെ ധീര രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ചിരുന്നു. രക്തസാക്ഷികൾക്ക് പ്രണാമം എന്ന തലക്കെട്ടിട്ടാണ് ഹർഭജൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ചിത്രം ഷെയർ ചെയ്തത്. പഞ്ചാബിലെ അമൃത്സറിലുള്ള സിഖ് പുണ്യദേവാലയമായ സുവർണ ക്ഷേത്രം കൈയടക്കിയ ആയുധധാരികളായ വിഘടനവാദികളെ തുരത്താനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധി നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടിയുടെ 37ാം വാർഷികമായിരുന്നു ജൂൺ ആറിന്. 

ചിത്രം പങ്കിട്ടതിന് പിന്നാലെ ഹർഭജനെതിരെ ആരധകരുടെ ഭാ​ഗത്തു നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ഹർഭജൻ രം​ഗത്തെത്തിയത്.

രാജ്യതാത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വാട്സാപ്പിൽ ലഭിച്ച ഒരു ചിത്രം അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കാതെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയായിരുന്നുവെന്നും ഹർഭജൻ വ്യക്തമാക്കി. അത് തന്റെ ഭാ​ഗത്ത് സംഭവിച്ച പിഴവാണെന്നും ആ ചിത്രത്തിലെ ഉള്ളടക്കത്തെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും ഇന്ത്യക്കായി പോരാടുന്ന ഒരു സിഖുകാരനാണ് താനെന്നും അല്ലാതെ ഇന്ത്യക്കെതിരെ തിരിയുന്ന ആളല്ലെന്നും ഹർഭജൻ ട്വിറ്ററിൽ പറഞ്ഞു. രാജ്യത്തിനായി രണ്ട് പതിറ്റാണ്ടോളം വിയർപ്പും രക്തവുമൊഴുക്കിയ താനൊരിക്കലും രാജ്യത്തിനെതിരായ ഒരു നീക്കത്തെയും പിന്തുണക്കില്ലെന്നും തനിക്ക് സംഭവിച്ച പിഴവിൽ നിരുപാധികം മാപ്പ് പറയുന്നുവെന്നും ഹർഭജൻ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com