ആ ടീം ദക്ഷിണാഫ്രിക്ക അല്ല! ടി20 ലോകകപ്പ് കിരീടം ആര്‍ക്ക്? ഡു പ്ലെസിയുടെ പ്രവചനം ഇങ്ങനെ

ആ ടീം ദക്ഷിണാഫ്രിക്ക അല്ല! ടി20 ലോകകപ്പ് കിരീടം ആര്‍ക്ക്? ഡു പ്ലെസിയുടെ പ്രവചനം ഇങ്ങനെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെ പ്രവചിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി. 

ഏറ്റവും കൗതുകകരമായ വസ്തുത ഡുപ്ലെസി സ്വന്തം ടീമായ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു സാധ്യതയും നല്‍കുന്നില്ല. ഇംഗ്ലണ്ടിന്റെ കാര്യത്തിലും താരത്തിന് അത്ര ഉറപ്പില്ല. വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ കരുത്തരാണെന്ന് ഡുപ്ലെസി പറയുന്നു. 

'ടി20യില്‍ എല്ലാ ടീമുകള്‍ക്കും യഥാര്‍ത്ഥത്തില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. കരുത്തും പരിചയസമ്പത്തും ഉള്ളവര്‍ക്ക് നേരിയ മുന്‍തൂക്കം ലഭിക്കും. സാധ്യതയില്‍ ഞാന്‍ ഒന്നാം സ്ഥാനം നല്‍കുന്നത് വെസ്റ്റിന്‍ഡീസിനാണ്. നോക്കു അവരുടെ സുപ്രധാന താരങ്ങളെല്ലാം ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മൂന്നാം ടി20 ലോക കിരീടം സ്വന്തമാക്കാനുള്ള ശ്രമം അവര്‍ ശക്തമായി തന്നെ നടത്തും. നിരവധി അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ച പരിചയമുള്ള ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസ്സല്‍ എന്നിവരെല്ലാം ടീമിലുണ്ട്'- ഡുപ്ലെസി പറഞ്ഞു.  

വെസ്റ്റിന്‍ഡീസ് കഴിഞ്ഞാല്‍ ഡുപ്ലെസി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന രണ്ടാമത്തെ സംഘം ഇന്ത്യയാണ്. 

'വിരാട് കോഹ്‌ലി ക്യാപ്റ്റനായ ഇന്ത്യ കരുത്തരുടെ സംഘമാണ്. പരിചയ സമ്പത്തും എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ പ്രതിഭകളുട സംഘം. എല്ലാ മേഖലകളും കവര്‍ ചെയ്യാന്‍ കഴിയുന്ന ടീമാണ് ഇന്ത്യയുടേത്. മികച്ച റിസ്റ്റ് സ്പിന്നര്‍മാര്‍, മികച്ച പേസര്‍മാര്‍, ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയുന്നവര്‍, സ്‌ഫോടനാത്മക ബാറ്റിങ് നടത്താന്‍ ശേഷിയുള്ള താരങ്ങള്‍. ഇതെല്ലാം ഇന്ത്യയുടെ കരുത്താണ്. ഇംഗ്ലണ്ട് മികച്ച ഏകദിന ടീമാണ്. എന്നാല്‍ എന്റെ ഫേവറിറ്റുകള്‍ വെസ്റ്റിന്‍ഡീസും ഇന്ത്യയുമാണ്'- ഡുപ്ലെസി വ്യക്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി നടന്ന ഒരു വെര്‍ച്വല്‍ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഡുപ്ലെസിയുടെ ഈ നിരീക്ഷണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com