ലണ്ടൻ: പദ്ധതികൾ തയ്യാറാക്കി വെക്കുക എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ എന്ന നിലയിൽ തന്റെ റോളെന്ന് അജിങ്ക്യാ രഹാനെ. എന്റെ നേർക്ക് കോഹ് ലി എത്തുമ്പോൾ അദ്ദേഹത്തിന് വേണ്ട ഉത്തരങ്ങൾ തന്റെ പക്കൽ തയ്യാറായിരിക്കുമെന്ന് രഹാനെ പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയിൽ കോഹ് ലിയുടെ മനസിൽ നൂറ് ചിന്തകളുണ്ടാവും. ഞാൻ എന്റെ പദ്ധതികൾ തയ്യാറാക്കി വെക്കും. ആവശ്യം വരുമ്പോൾ ഞാൻ എന്റെ പ്ലാനുകൾ പറയും. ഭൂരിഭാഗം സമയവും ഞാൻ ബാക്ക് സീറ്റിലാവും. എന്താണ് ചെയ്യേണ്ടത് എന്ന് കോഹ് ലി ചോദിക്കുമ്പോൾ എന്റെ കയ്യിൽ ഉത്തരങ്ങൾ ഉണ്ടായിരിക്കണം, രഹാനെ പറഞ്ഞു.
കോഹ് ലിക്കും പൂജാരയ്ക്കുമൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള വ്യത്യാസത്തെ കുറിച്ചും രഹാനെ പറഞ്ഞു. കോഹ് ലിക്കുമൊപ്പം ഒരുപാട് വലിയ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അറ്റാക്കിങ് ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾക്ക് താത്പര്യം. ഞങ്ങളുടെ സ്ട്രൈക്ക്റേറ്റ് നോക്കിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ അത് വളരെ നല്ലതാണെന്ന് കാണാം. ചേതേശ്വറിന്റെ കാര്യത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പൂജാരയ്ക്കൊപ്പം കൂട്ടുകെട്ട് ഉയർത്താൻ കൂടുതൽ സമയമെടുക്കും.
പൂജാരയ്ക്കും കോഹ് ലിക്കും ഒപ്പമുള്ള കൂട്ടുകെട്ടിൽ സാമ്യമുള്ള ഘടകം രണ്ട് പേരോടും ആശയവിനിമയം നന്നായി നടത്താനാവും എന്നതാണ്., രഹാനെ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി സതാംപ്ടണിലാണ് ഇന്ത്യൻ സംഘത്തിനൊപ്പം രഹാനെ ഇപ്പോൾ. ഓസ്ട്രേലിയയിൽ കോഹ് ലിയുടെ അഭാവത്തിൽ പരമ്പര ജയത്തിലേക്ക് രഹാനെ ഇന്ത്യയെ എത്തിച്ചിരുന്നു. എന്നാൽ ബാറ്റിങ്ങിൽ സ്ഥിരത കണ്ടെത്താൻ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റന് കഴിയുന്നില്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ മികച്ച ബാറ്റിങ് പുറത്തെടുത്ത് ടീമിനെ തുണയ്ക്കുകയാവും രഹാനെയുടെ ലക്ഷ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ