മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വൈറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തിയും ടീമിലിടം നേടി. പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണറായ ഋതുരാജ് ഗെയ്ക്വാദും ഇന്ത്യൻ ടീമിലേക്ക് എത്തി. മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, ഹർദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടി.
നെറ്റ് ബൗളർമാരായി ഇഷാൻ പൊറൽ, മലയാളി താരം സന്ദീപ് വാര്യർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമർജീത് സിംഗ് എന്നിവരെയും തെരഞ്ഞെടുത്തു. മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ കളിക്കുക. വിരാട് കോഹ് ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് ബി ടീമുമായി ഇന്ത്യ ശ്രീലങ്കയിൽ പരമ്പര കളിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ