ധാക്ക: പ്രാദേശിക ടി20 ക്രിക്കറ്റ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ മോശം പെരുമാറ്റം നടത്തിയ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് നാല് മത്സരങ്ങളിൽ വിലക്ക്. അമ്പയർ ഔട്ട് വിളിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാക്കിബിന്റെ മോശം പെരുമാറ്റം. ബംഗ്ലാദേശിലെ പ്രാദേശിക ടി20 ലീഗ് മത്സരത്തിനിടെയാണ് സംഭവം. വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുകയും സ്റ്റംപുകൾ വലിച്ചൂരുകയും അമ്പയറോട് കയർക്കുകയും ചെയ്താണ് താരം കലിപ്പ് തീർത്തത്. ഇതിന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. പിന്നാലെ താരം മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.
ധാക്ക ടി20 ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്‌പോർടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ രണ്ട് തവണയാണ് ഷാക്കിബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. തുടക്കത്തിൽ ബംഗ്ലാദേശ് താരമായ മുഷ്ഫിഖർ റഹീമിനെതിരായ എൽബിഡബ്ല്യു അപ്പീൽ അമ്പയർ നിരസിച്ചതോടെ പ്രകോപിതനായ ഷാക്കിബ് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലെ ബെയ്ൽസ് ചവിട്ടിത്തെറിപ്പിക്കുകയും അമ്പയറോട് കയർക്കുകയും ചെയ്തു.
പിന്നീട് മത്സരം 5.5 ഓവർ എത്തിയപ്പോൾ മഴ കാരണം അമ്പയർമാർ മത്സരം നിർത്തിവെയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഷാക്കിബ് വീണ്ടും മോശം പെരുമാറ്റത്തിന് മുതിർന്നത്. ഇത്തവണ അമ്പയറോട് കയർത്ത താരം വിക്കറ്റുകൾ വലിച്ചൂരി എറിയുകയായിരുന്നു.
ധാക്ക ടി20 ലീഗിലെ നാല് മത്സരത്തിൽ നിന്ന് താരത്തെ വിലക്കുവാൻ അമ്പയർമാർ തീരുമാനിച്ചതായാണ് അറിയുന്നതെന്നും തങ്ങൾക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതായും മുഹമ്മദൻ സപോർടിങ് ക്ലബ് ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ മസുദുസ്സമൻ പറഞ്ഞു. എന്നാൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇത്തരത്തിൽ ഒരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഷാക്കിബ് എന്ത് കൊണ്ട് ഇത്തരത്തിൽ പെരുമാറിയെന്നത് ബോർഡിനെ മനസിലാക്കി കൊടുക്കുവാൻ തങ്ങൾ ശ്രമിക്കുമെന്നും ചെയർമാൻ പറഞ്ഞു. താരത്തിന്റെ പെരുമാറ്റം അംഗീകരിക്കപ്പെടാവുന്നതല്ലെങ്കിലും അതിന് പിന്നിലെ കാരണം മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ