ബാക്കു: യൂറോ കപ്പിൽ ഗ്രൂപ്പ് എ പോരാട്ടത്തിൽ വെയ്ൽസും സ്വിറ്റ്സർലൻഡും തമ്മിൽ സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിനാണ് മത്സരം തുല്ല്യതയിൽ അവസാനിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിലെ രണ്ട് ഗോളുകളും രണ്ടാം പകുതിയ്ക്ക് ശേഷമാണ് പിറന്നത്.
സ്വിറ്റ്സർലൻഡിനായി ബ്രീൽ എംബോളോയും വെയ്ൽസിനായി കീഫർ മൂറും വല ചലിപ്പിച്ചു. 49, 74 മിനിറ്റുകളിലാണ് ഇരു ഗോളുകളും പിറന്നത്.
വെയ്ൽസാണ് കളി മികച്ച രീതിയിൽ തുടങ്ങിയത്. വലതു വിങ്ങിൽ ക്യാപ്റ്റൻ ബെയ്ലും ഇടതു വിങ്ങിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് യുവതാരം ഡാനിയൽ ജെയിംസുമായാണ് വെയിൽസിനയി ഇറങ്ങിയത്. 14ാം മിനിറ്റിൽ ജെയിംസിന്റെ ക്രോസിൽ നിന്ന് വെയിൽസ് ആദ്യ അവസരം തുറന്നു. കീഫർ മോറിന്റെ ഹെഡ്ഡർ തട്ടിയകറ്റപ്പെട്ടു.
19ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ ആദ്യ അവസരം വന്നു. ഷാഖിരി എടുത്ത കോർണറിൽ നിന്ന് മനോഹരമായ ബാക്ക് ഫ്ലിക്കിലൂടെ സ്വിസ് ഡിഫൻഡർ ഷാറിന്റെ ഗോൾ ശ്രമം വെയിൽസ് കീപ്പർ ഡാനി വാർഡ് വിഫലമാക്കി. കളിയിൽ പിന്നീട് സ്വിസ് ആധിപത്യം കണ്ടു.
രണ്ടാം പകുതിയിലും സ്വിസ് ടീം ആക്രമണം തുടരുന്നു. 49ാം മിനിറ്റിൽ അതിന്റെ ഫലവും വന്നു. ഷാഖിരി എടുത്ത ഒരു കോർണറിൽ നിന്ന് മോൺചൻഗ്ലാഡ്ബാച് താരം ബ്രീൽ എംബോളോ സ്വിറ്റ്സർൻഡിന് ലീഡ് സമ്മാനിച്ചു. സ്വിസ് ടീമിനായി താരത്തിന്റെ ആറാമത്തെ ഗോളായിരുന്നു ഇത്.
ലീഡ് എടുത്തതോടെ സ്വിറ്റ്സർലൻഡ് പതിയെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. വെയ്ൽസ് ആക്രമണം കടുപ്പിച്ചതോടെ സ്വിസ് ടീം കൗണ്ടർ അറ്റാക്കിനായി കാത്തു. വെയ്ൽസിന്റെ തുടർ ആക്രമണങ്ങൾക്ക് 74ാം മിനിറ്റിൽ റിസൽറ്റ് കിട്ടി. കീഫർ മൂറിന്റെ ഹെഡ്ഡർ സ്വിസ് വല കുലുക്കി.
കോർണറിൽ നിന്ന് മോറൽ നൽകിയ ക്രോസ് ആണ് ഉഗ്രൻ ഹെഡ്ഡറിലൂടെ മൂർ ലക്ഷ്യത്തിലെത്തിച്ചത്.
86ാം മിനിറ്റിൽ ഗാവ്രൊനൊവിചിന്റെ ഒരു സുന്ദരൻ വോളി സ്വിറ്റ്സർലൻഡിന് ലീഡ് നൽകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ വിഎആർ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ