സെയിന്റ് പീറ്റേഴ്സ്ബർഗ്: റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലോക ഒന്നാം നമ്പർ ടീമിന് യൂറോയിൽ തകർപ്പൻ തുടക്കം. ലുക്കാക്കുവിന്റെ ഇരട്ട ഗോളിനൊപ്പം മ്യൂനിയറും വല കുലുക്കിയപ്പോൾ ബെൽജിയത്തിന്റെ സുവർണ തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘം അനായാസം ജയം തൊട്ടു.
10ാം മിനിറ്റിൽ തന്നെ ബെൽജിയത്തിന്റെ റെക്കോർഡ് ഗോൾ വേട്ടക്കാരൻ പണി തുടങ്ങി. റഷ്യന് പ്രതിരോധനിര താരം സെമെനോവിന് പിഴച്ചപ്പോൾ ലുക്കാക്കു പന്ത് വലയിലെത്തിച്ച് ബെൽജിയത്തിന്റെ അക്കൗണ്ട് തുറന്നു. ക്രിസ് ഐ ലവ് യു എന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുൻപിൽ വന്ന് വിളിച്ച് പറഞ്ഞായിരുന്നു യൂറോയിലെ തന്റെ ആദ്യ ഗോൾ ലുക്കാക്കു ആഘോഷിച്ചത്.
ലുക്കാക്കുവിലൂടെയായിരുന്നു കളിയിലുടനീളം മാർട്ടിനസിന്റെ സംഘത്തിന്റെ ആക്രമണങ്ങൾ. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ലുക്കാക്കു 22ാം മിനിറ്റിൽ തോർഗാൻ ഹസാർഡിന് ഗോളാകാൻ പാകത്തിൽ നൽകിയ അവസരം പക്ഷേ റഷ്യൻ ഗോൾകീപ്പർ അനുവദിച്ചില്ല. 26ാം മിനിറ്റിൽ ഹെഡ് ചെയ്യുന്നതിന് ഇടയിൽ പരിക്കേറ്റ് റഷ്യൻ താരം ഡാലറും ബെൽജിയത്തിന്റെ തിമോത്തിയും പുറത്തേക്ക് പോയി. ബെൽജിയത്തിനായി പകരം ഇറങ്ങിയത് മ്യൂനിയർ. .
കളത്തിലിറങ്ങി മിനിറ്റുകൾ പിന്നിടുന്നതിന് മുൻപ് മ്യൂനറിലൂടെ ബെൽജിയം ലീഡ് ഉയർത്തി. 34ാം മിനിറ്റിൽ പോസ്റ്റിലേക്ക് എത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിന് അവിലെ റഷ്യവ്‍ ഗോൾ കീപ്പർക്ക് പിഴച്ചു. ഷുനിൽ തട്ടിയിട്ട പന്ത് നേരെ വന്നത് മ്യൂനറിന്റെ പക്കലേക്ക്. അത് വലയിലേക്ക് തട്ടിയിട്ടതോടെ ബെൽജിയത്തിന്റെ ലീഡ് 2-0. യൂറോയിലെ ഒരു മത്സരത്തിൽ ആദ്യ പകുതിയിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടുന്ന താരം എന്ന നേട്ടവും ഇവിടെ മ്യൂനിയർ സ്വന്തമാക്കി.
രണ്ടാം പകുതിയിലായിരുന്നു സൂപ്പർ താരം ഈഡൻ ഹസാർഡിനെ ബെൽജിയം ഇറക്കിയത്. എന്നാൽ ഡിഫന്റ് ചെയ്തായിരുന്നു ഇവിടെ ബെൽജിയത്തിന്റെ കളി. റഷ്യൻ ആക്രമണങ്ങൾ ബെൽജിയത്തിന്റെ പ്രതിരോധ കോട്ടയിൽ ഇടിച്ച് തകർന്നപ്പോൾ കൗണ്ടർ ആക്രമണത്തിലൂടെ ലുക്കാക്കു കളിയിലെ തന്റെ രണ്ടാമത്തെ ഗോളും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ