ടെസ്റ്റ് ഇന്നിങ്‌സിലെ ആദ്യ ബോൾ നേരിടാൻ താൽപര്യമില്ലെന്ന് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ. മുമ്പുണ്ടായ ഒരു മോശം അനുഭവമാണ് ഗില്ലിനെ ആദ്യ ബോൾ നേരിടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ടെസ്റ്റ് കരിയറിൽ ഇനിയൊരിക്കലും ഇന്നിങ്‌സിലെ ആദ്യ ബോൾ നേരിടില്ലെന്നാണ് 21കാരനായ ഗില്ലിന്റെ വാക്കുകൾ.
ഇംഗ്ലണ്ടിനെതിരെ കളിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ ഗിൽ ആദ്യ ബോൾ നേരിട്ടിരുന്നു. താരത്തിന്റെ കരിയറിൽ ആദ്യമായായിരുന്നു ഈ പരീക്ഷണം. "അന്ന് ആദ്യ ബോൾ ഞാൻ നേരിടാമെന്നു രോഹിത്തിനോടു എന്തുകൊണ്ടാണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു പക്ഷെ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. മൂന്നാമത്തെയോ, നാലാമത്തെയോ ബോളിൽ എനിക്കു ഡെക്കായി ക്രീസ് വിടേണ്ടിവന്നു", താരം പറഞ്ഞു.
പേസർ ജെയിംസ് ആൻഡേഴ്‌സന്റെ മൂന്നാമത്തെ ബോളിൽ ഗിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. അതുവരെയുള്ള ഇന്നിങ്‌സുകളിൽ ആദ്യ ബോൾ നേരിട്ടിരുന്ന രോഹിത് നോൺ സ്‌ട്രൈക്കറാവാൻ സമ്മതിക്കുകയായിരുന്നുവെന്നു ഗിൽ പറഞ്ഞു. "അഹമ്മദാബാദ് ടെസ്റ്റിൽ ആദ്യ സ്‌ട്രൈക്ക് നേരിടാൻ ഞാൻ സ്വയം മുന്നോട്ടു വരികയായിരുന്നു. ആ തീരുമാനത്തിൽ കുറ്റബോധമുണ്ട്", താരം പറഞ്ഞു.
18ന് ന്യൂസിലാൻഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് ഗിൽ ഇനി കളിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ