റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ കോപ്പയിലും അർജന്റീനയ്ക്ക് കല്ലുകടിയയി സമനില കുരുക്ക്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ കഴിഞ്ഞ രണ്ട് കളിയിലും അർജന്റീന സമനിലയിൽ കുരുങ്ങിയിരുന്നു. അവിടെ ചിലിക്കെതിരെ 1-1ന് സമനിലയിൽ കുരുങ്ങിയതിന് പിന്നാലെയാണ് കോപ്പയിലെ ആദ്യ മത്സരത്തിലും ചിലി മെസിയേയും കൂട്ടരേയും അതേ സ്കോർ ലൈനിൽ തളച്ചിരിക്കുന്നത്.
33ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു മെസിയിടെ സുന്ദര ഗോൾ. അർജന്റീനയ്ക്ക് വേണ്ടിയുടെ മെസിയുടെ 73ാം ഗോളായിരുന്നു 25 വാര അകലെ നിന്ന് മെസി തൊടുത്തത്. കളിയിൽ അർജന്റീനയിൽ നിന്ന് 18 ഷോട്ടുകൾ വന്നപ്പോൾ അതിൽ ഏഴും മെസിയിൽ നിന്നായിരുന്നു. അർജന്റീനയുടെ 5 ഓൺ ടാർഗറ്റ് ഷോട്ടുകളിൽ മൂന്നും വന്നത് നായകനിൽ നിന്ന് തന്നെ.
57ാം മിനിറ്റിലാണ് സമനില പിടിച്ച് അർജന്റീനയുടെ ഗോൾ എത്തിയത്. അർതുറോ വിദാലിനെ ഫൗൾ ചെയ്തതിന് ചിലിക്കനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റി കിക്കെടുത്ത വിദാലിന് പിഴച്ചു. അർജന്റീനിയൻ ഗോൾകീപ്പർ മാർട്ടിനസ് പന്ത് തട്ടിയകറ്റിയെങ്കിലും ഗോൾ ഭീഷണി ഒഴിഞ്ഞില്ല. ഈ പന്ത് നേരെ വന്നത് എഡ്വാർഡോ വർഗാസിന്റെ നേരെ. ഹെഡ് ചെയ്ത് പന്ത് വലയിലെത്തിച്ച് ചിലിക്കായി വർഗാസ് സമനില ഗോൾ പിടിച്ചു.
കളിയുടെ അവസാന നിമിഷം വരെ ഗോൾ വല കുലുക്കാൻ പാകത്തിൽ അവസരങ്ങൾ മെസി സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ കൊളംബിയക്കെതിരെ 2-2ന് സമനില വഴങ്ങിയ സമയം നേരിട്ട അതേ പ്രതിസന്ധി ഗോൾ വല കുലുക്കുന്നതിൽ അർജന്റീനിയൻ താരങ്ങൾ ഇവിടേയും പ്രകടിപ്പിച്ചു. ഗോൾ വല കുലുക്കാൻ പാകത്തിൽ ആറോ ഏഴോ സുവർണാവസരങ്ങൾ നമുക്ക് ലഭിച്ചിരുന്നതായും അവ നമ്മൾ നഷ്ടപ്പെടുത്തിയെന്നും മത്സരത്തിന് ശേഷം മെസി പറഞ്ഞു. ഇവിടെ സൃഷ്ടിച്ച അവസരങ്ങൾ മാത്രം പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ 5-1, 4-1 എന്ന നിലയിൽ ജയിച്ച് കയറാമായിരുന്നു എന്നും അർജന്റീനിയൻ നായകൻ ചൂണ്ടിക്കാണിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ