ന്യൂഡൽഹി: ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇന്ത്യൻ അണ്ടർ 19, എ ടീമുകളുടെ നിരീക്ഷണ ചുമതലയും ദ്രാവിഡിനുണ്ട്.
ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും പരിശീലകൻ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് സ്ഥിരീകരിക്കുന്നത്. 2014ലെ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയം ദ്രാവിഡ് ബാറ്റിങ് കൺസൾറ്റന്റായിരുന്നു. നികുതി ഇളവുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രതികരണം വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ജൂലൈയിലാണ് ലങ്കയിലെ ഇന്ത്യയുടെ വൈറ്റ് ബോൾ പരമ്പര. ഈ സമയം മുഖ്യപരിശീലകൻ രവി ശാസ്ത്രി ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായിരിക്കും. ഇതിനാലാണ് രാഹുൽ ദ്രാവിഡിനെ വൈറ്റ്ബോൾ ടീമിന്റെ പരിശീലകനായി നിശ്ചയിച്ചിരിക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ ലങ്കയിൽ നയിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളെ ഉൾക്കൊള്ളിച്ചാണ് ഇന്ത്യ ലങ്കയിൽ ടി20, ഏകദിന പരമ്പരകൾ കളിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ പൃഥ്വി ഷാ ടീമിലേക്ക് എത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്ഥാനം നഷ്ടമായ മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. ഐപിഎല്ലിലെ അരങ്ങേറ്റത്തിൽ തന്നെ രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയ ചേതൻ സക്കറിയയ്ക്കും ടീമിലേക്ക് വിളിയെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ