ബ്യൂണസ് ഐറിസ്: അശ്രദ്ധയിലൂടെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ ഡോക്ടർമാർ കൊലപ്പെടുത്തുകയായിരുന്നെന്ന് മറഡോണയെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകൻ. മറഡോണയുടെ മരണത്തിൽ അന്വേഷണം നേരിടുന്ന നഴ്സിന്റെ അഭിഭാഷകനാണ് ആരോപണം ഉന്നയിച്ചത്.
അവർ ഡിഗോയെ കൊലപ്പെടുത്തി. ഡയാന ഗിസെല എന്ന നഴ്ലിനെ പ്രോസിക്യൂട്ടേഴ്സ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രതികരണം. കഴിഞ്ഞ വർഷം നവംബർ 30നാണ് ക്രിസ്റ്റ്യാനോ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. തലയിലെ രക്തം കട്ടപിടിക്കലിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം വിശ്രമിക്കവെയാണ് അപ്രതീക്ഷിത വിയോഗം.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് മറഡോണയെ ചികിത്സിക്കുകയായിരുന്നു ആ സമയം. അതിനൊപ്പം മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളും അദ്ദേഹത്തിന് നൽകിയിരുന്നു. ഇത് ഹൃദയമിടിപ്പ് വർധിക്കാൻ ഇടയാക്കി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മറഡോണ വീണതായും ഇവർ പറയുന്നു. ഈ സമയം സിഎടി സ്കാൻ എടുക്കാൻ മറഡോണ ആവശ്യപ്പെട്ടെങ്കിലും മറഡോണയുടെ സഹായി ഇത് നിഷേധിച്ചു. മാധ്യമങ്ങൾ ഇതറിഞ്ഞാൽ മോശമാണെന്ന് ചൂണ്ടിയായിരുന്നു ഇത്.
മറഡോണ മരിക്കാൻ പോവുകയാണെന്ന സൂചന നൽകുന്ന പല കാര്യങ്ങളുമുണ്ടായി. ഇത് തടയാൻ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. പകൽ മറഡോണയെ ചികിത്സിക്കുന്ന നഴ്സാണ് ഡയാന ഗിസെല. മറഡോണയെ പരിചരിച്ചിരുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 7 പേർക്കെതിരെയാണ് അന്വേഷണം. വേണ്ട ചികിത്സ മറഡോണയ്ക്ക് ലഭിച്ചില്ലെന്നും വിധിക്ക് വിടുകയായിരുന്നു അദ്ദേഹത്തെയെന്നും വിദഗ്ധ സംഘം കണ്ടെത്തിയതോടെയാണ് കൊലക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 8 വർഷം മുതൽ 25 വർഷം വരെ നീളുന്ന തടവ് ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ