ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടോസ് നേടിയാൻ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സതാംപ്ടണിലേത് മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും ടോസ് നേടിയാൻ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കണം എന്ന് ഗാംഗുലി പറഞ്ഞു.
വിദേശ മണ്ണിൽ ആദ്യം ബാറ്റ് ചെയ്തതാണ് ടീമിന് ഗുണം ചെയ്തിരിക്കുന്നത് എന്നത് ചൂണ്ടിയാണ് ഗാംഗുലിയുടെ വാക്കുകൾ. നിങ്ങൾ റെക്കോർഡ് ബുക്ക് നോക്കി അതിൽ വിദേശത്തെ ഇന്ത്യയുടെ മികച്ച മത്സരങ്ങൾ നോക്കു. ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം നമ്മൾ മത്സരങ്ങൾ ജയിക്കും. പ്രതികൂല കാലാവസ്ഥയിൽ ആദ്യം വെല്ലുവിളഇ ഏറ്റെടുക്കുന്നോ അതോ നാലാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നോ എന്ന ഓപ്ഷനാണ് ഇവിടെ ഇന്ത്യൻ ടീം തെരഞ്ഞെടുക്കേണ്ടത്.
2002ലെ ലീഡ്സോ 2018ലെ സൗത്ത് ആഫ്രിക്കൻ പര്യടനമോ നോക്കൂ. അവിടെ ബൗളിങ്ങിന് അനുകൂലമായ സാഹചര്യത്തിലാണ് നമ്മൾ ആദ്യം ബാറ്റ് ചെയ്തത്. ആദ്യത്തെ സമ്മർദം അതിജീവിക്കുകയും സ്കോർ ബോർഡിൽ റൺസ് ചേർക്കുകയും ചെയ്തു. അങ്ങനെയാണ് ആ മത്സരങ്ങൾ നമ്മൾ ജയിച്ചത്. മാർക്ക് ടെയ്ലറോ സ്റ്റീവ് വോയോ പോലും വിരളമായാണ് സീമിങ് സാഹചര്യങ്ങളിൽ ആദ്യം ഫീൽഡ് ചെയ്തത്, ഗാംഗുലി ചൂണ്ടിക്കാണിച്ചു.
വിദേശപര്യടനങ്ങളിൽ ഓപ്പണിങ് വളരെ പ്രധാനപ്പെട്ടതാണ്. ഓസ്ട്രേലി, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവിടങ്ങളിലെല്ലാം കളിച്ചപ്പോൾ നമ്മൾ നന്നായി കളിച്ചത് സെവാഗിനേയും ആകാശ് ചോപ്രയേയും പോലെ ഓപ്പണർമാർ നമുക്കുണ്ടായത് കൊണ്ടാണ്. ന്യൂബോളിൽ കളിച്ച് നമ്മൾ അതിനെ പഴയതാക്കും. 30-2 എന്ന നിലയിൽ നിങ്ങളുടെ മധ്യനിര താരം ക്രീസിലെത്തിയാൽ അത് വളരെ പ്രയാസമായി തീരും എന്നും ഗാംഗുലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ