സതാംപ്ടൺ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരിന് ഇന്ന് തുടക്കം. സതാംപ്ടണിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. മഴ ഭീഷണി ഫൈനൽ ആവേശത്തിന് മുകളിൽ കല്ലുകടിയായി ഉയരുന്നുണ്ട്.
ഫൈനലിന്റെ തലേന്ന് പോരിനുള്ള ബെസ്റ്റ് ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്പിന്നർമാരേയും മൂന്ന് പേസർമാരേയും ഉൾക്കൊള്ളിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷന്ത് ശർമയെ മാറ്റഇ മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 100 മത്സരങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്തും സതാംപ്ടണിലെ ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ തിളങ്ങിയതും ഇഷാന്തിനെ തുണച്ചു.
അശ്വിനൊപ്പം രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിലേക്ക് എത്തിയത് ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴവും വർധിപ്പിക്കുന്നു. ഹനുമാ വിഹാരിയുടെ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തണം എന്ന അഭിപ്രായം ഉയർന്നിരുന്നു എങ്കിലും ടീം കോമ്പിനേഷൻ കണക്കിലെടുത്തപ്പോൾ വിഹാരിയെ മാറ്റിനിർത്തേണ്ടതായി വന്നു.
ഫൈനലിൽ നേരിയ മുൻതൂക്കവുമായാണ് കിവീസ് ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകൾ ഇംഗ്ലണ്ടിനെതിരെ അവർ ഇവിടെ കളിക്കുകയും 1-0ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇത് വില്യംസണിനും കൂട്ടർക്കും ആത്മവിശ്വാസം നൽകുന്നതാണ്. സതാംപ്ടണിൽ 5 ദിവസവും മഴ മുന്നറിയിപ്പുണ്ട്. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിൽ കിവീസ് പേസർമാർ ഇന്ത്യക്ക് മുകളിൽ വലിയ ഭീഷണി തീർത്തേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ