വെബ്ലി: തങ്ങളുടെ രണ്ടാം മത്സരത്തിൽ ജയം പിടിച്ച് ഗ്രൂപ്പ് ചാമ്പ്യനായി പ്രീക്വാർട്ടർ ഉറപ്പിക്കാനാവാതെ ഇംഗ്ലണ്ട്. സ്കോട്ട്ലാൻഡിനോട് ഹാരി കെയ്നും കൂട്ടരും ഗോൾരഹിത സമനില വഴങ്ങി.
പ്രതിരോധത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മികവ് കാണിച്ചാണ് ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ സ്കോട്ട്ലാൻഡ് വിറപ്പിച്ചത്. ആദ്യ 45 മിനിറ്റിൽ സ്കോട്ട്ലാൻഡ് ആണ് മുൻതൂക്കം പിടിച്ചത്. ആദ്യ പകുതിയിൽ സ്റ്റോൺസിന്റെ ഹെഡർ പോസ്റ്റിലടിച്ച് പുറത്തേക്ക് പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. കോർണറിൽ നിന്നായിരുന്നു ഈ അവസരം.
ഹാരി കെയ്ൻ തിളങ്ങാതെ പോയതാണ് മുന്നേറ്റ നിരയിൽ പ്രധാനമായും സൗത്ത് ഗേറ്റിനും സംഘത്തിനും തിരിച്ചടിയായത്. 19 ടച്ചുകൾ ഹാരി കെയ്നിൽ നിന്ന് വന്നത് 45 മിനിറ്റ് കളിച്ച താരങ്ങളിൽ ഏറ്റവും കുറവാണ്. സ്റ്റീഫൻ ഡോനലിലൂടെയാണ് സ്കോട്ട്ലാൻഡിന് കളിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാൽ അതിന് തടയിട്ട് പിക്ഫോർഡ് എത്തി. കളിയുടെ 30ാം മിനിറ്റിലായിരുന്നു അത്.
ആൻഡി റോബേർട്സണിന്റെ ഫൗളിൽ റഹീം സ്റ്റെർലിങ് ഇംഗ്ലണ്ടിനായി പെനാൽറ്റി നേടിയെടുക്കും എന്ന് തോന്നിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. 48ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി മേസൻ മൗണ്ട് ഗോൾവല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും സ്കോട്ട്ലാൻഡ് ഗോൾകീപ്പർ തടഞ്ഞിട്ടു. അവസാന 16ലേക്ക് എത്താൻ ഇംഗ്ലണ്ടിന് ഇപ്പോഴത്തെ പോയിന്റ് മതിയാവുമെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി കടക്കാൻ സൗത്ത് ഗേറ്റിനും സംഘത്തിനും കഴിയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ