മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ അൽവാരോ മൊറാട്ടയുടെ ഗോൾ സ്പെയ്നിന് മതിയായിരുന്നില്ല. പെനാൽറ്റിയിലൂടെ വിജയ ഗോൾ നേടാൻ മുൻപിലെത്തിയ അവസരം മൊറീനോ പാഴാക്കിയതോടെ യൂറോയിലെ ആദ്യ ജയം സ്പെയ്നിന്റെ കൈകളിൽ നിന്നും അകന്നു. സ്വീഡനെതിരെ ഗോൾ രഹിത സമനിലയിൽ വഴങ്ങിയതിന് പിന്നാലെ പോളണ്ടിനെതിരെ 1-1 എന്ന സ്കോർ ലൈനിൽ കുരുങ്ങി സ്പെയ്ൻ.
ഇതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താൻ ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്ലോവാക്യക്കെതിരെ സ്പെയ്നിന് ജയം പിടിക്കണം. 25ാം മിനിറ്റിലായിരുന്നു മൊറാട്ടയിലൂടെ സ്പെയ്ൻ ഗോൾ വല കുലുക്കിയത്. മൊറീനയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഇത്. എന്നാൽ രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ ലെവൻഡോസ്കിയിലൂടെ പോളണ്ട് സമനില പിടിച്ചു.
58ാം മിനിറ്റിലായിരുന്നു പെനാൽറ്റിയിലൂടെ സുവർണാവസരം സ്പെയ്നിന്റെ മുൻപിലെത്തിയത്. പോളണ്ടിന്റെ യാക്കൂബ് മോഡർ മൊറീനയെ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. എന്നാൽ മൊറീനോയുടെ കിക്ക് പോസ്റ്റിൽ തട്ടി അകന്നു. 77 ശതമാനം ഗോൾ പൊസഷൻ സ്പെയ്നിന്റേതായിരുന്നു. പാസുകളിലേക്ക് എത്തിയാൽ സ്പെയ്നിന്റെ 708 പാസുകളും പോളണ്ടിന്റെ 217. പാസ് കൃത്യതയിൽ 87 ശതമാനം മുൻതൂക്കമുണ്ടായിട്ടും വിജയ ഗോളിലേക്ക് എത്താൻ സ്പെയ്നിന് കഴിഞ്ഞില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ