ബുഡാപെസ്റ്റ്: യൂറോ കപ്പിൽ ഇന്നലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഹംഗറി സമനിലയില്‍ കുരുക്കിയത് ശ്രദ്ധേയമായിരുന്നു. അറ്റില ഫിയോളയിലൂടെ ലീഡെടുത്ത് ഫ്രാന്‍സിനെ ഞെട്ടിച്ച ഹംഗറിക്കെതിരെ ഗ്രിസ്മാന്‍ നേടിയ ഗോളിലാണ് ഫ്രാന്‍സ് സമനില പിടിച്ച് രക്ഷപ്പെട്ടത്.
ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റതിന്റെ ക്ഷീണത്തിലാണ് ഹംഗറി സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങിയത്. പോര്‍ച്ചുഗലിനോട് 83ാം മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന അവര്‍ക്ക് പിന്നീട് മൂന്ന് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് ക്ഷീണമായി.
മത്സരത്തില്‍ ഹംഗറിക്കായി അറ്റില ഫിയോള നേടിയ ഗോള്‍ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഗോള്‍ ആരാധകര്‍ ശരിക്കും ആഘോഷിച്ചു. അതിനിടെ താരത്തിന്റെ ഗോള്‍ നേടിയ ശേഷമുള്ള ആഘോഷവും ശ്രദ്ധേയമായി.
ഗോള്‍ നേടിയ ശേഷം ഗ്രൗണ്ടും ഒഫീഷ്യല്‍സ് ഇരിക്കുന്ന ഭാഗവും വേര്‍തിരിക്കുന്ന വേലി ചാടിക്കടന്നുള്ള ഫിയോളയുടെ ആഘോഷമാണ് ട്രെന്‍ഡിങായി മാറിയത്. ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് അവര്‍ ഉപയോഗിക്കുന്ന മേശമേല്‍ കൈ വച്ച് അടിച്ച് ആവേശത്താല്‍ ആക്രോശിക്കുകയും മേശയുടെ മുകളില്‍ റിപ്പോര്‍ട്ട് എഴുതാനായി അവര്‍ വച്ച കടലാസുകള്‍ തട്ടിത്തെറിപ്പിച്ചുമായിരുന്നു ഫിയോളയുടെ ഗോള്‍ ആഘോഷം.
താരത്തിന്റെ വരവ് കണ്ട് മാധ്യമ പ്രവര്‍ത്തക ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് സംയമനം വീണ്ടെടുത്ത അവര്‍ തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാര്യങ്ങള്‍ എടുക്കുകയും താരത്തിന് ആവേശം പകരുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ