പാരീസ്: യൂറോ കപ്പിൽ പോർച്ചുഗലിനെതിരായ നിർണായക പോരാട്ടത്തിന് ഇറങ്ങാൻ ഒരുങ്ങുന്ന ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. അവരുടെ മുന്നേറ്റ താരങ്ങളിൽ ഒരാളായ ഉസ്മാൻ ഡെംബലെ പരിക്കേറ്റ് പുറത്തായി. താരത്തിന് ടൂർണമെന്റ് തന്നെ നഷ്ടമായി.
യൂറോ കപ്പിൽ ഹംഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ മത്സരത്തിനിടെ താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. മത്സര ശേഷം ഡെംബലെയെ ബുഡാപെസ്റ്റിലെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തു. തുടർന്നാണ് ഡെംബലെ ടൂർണമെന്റിൽ കളിക്കില്ലെന്ന് ഫ്രഞ്ച് ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്.
എന്നാൽ ഡെംബലെയുടെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നുമില്ല. ടൂർണമെന്റിന് മുമ്പ് ഡെംബലെയുടെ പരിക്ക് ഭേദമാവില്ലെന്ന ടീം ഡോക്ടറുടെ ഉപദേശത്തെത്തുടർന്നാണ് അദ്ദേഹത്തെ തിരിച്ചയക്കുന്നതെന്നും ഫ്രഞ്ച് ടീം വ്യക്തമാക്കി.
ഹംഗറിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഡെംബലെ കളത്തിലിറങ്ങിയത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞിരുന്നു. കെയ്ലിയൻ എംബാപ്പെ, അന്റോയിൻ ഗ്രിസ്മാൻ, കരീം ബെൻസെമ, ഒലിവർ ജിറൂദ് എന്നിവരടങ്ങിയ മുന്നേറ്റ നിരയിൽ ഡെംബലെയുടെ അസാന്നിധ്യം കോച്ച് ദിദിയർ ദെഷാംപ്സിന് വലിയ തലവേദനയാകില്ലെന്നാണ് വിലയിരുത്തൽ.
മരണ ഗ്രൂപ്പായ എഫിൽ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുള്ള ഫ്രാൻസാണ് മുന്നിൽ. മൂന്ന് പോയന്റ് വീതമുള്ള ജർമനി രണ്ടാമതും പോർച്ചുഗൽ മൂന്നാമതുമാണ്. അവസാന മത്സരത്തിൽ ജർമനി ഹംഗറിയെ നേരിടുമ്പോൾ ഫ്രാൻസിന് പോർച്ചുഗലാണ് എതിരാളികൾ. നിലവിൽ ഹംഗറിക്കടക്കം അടുത്ത ഘട്ടത്തിലേക്ക് ചാൻസ് നിലനിൽക്കുന്ന എഫിൽ അടുത്ത മത്സരം ലോക ചാമ്പ്യൻമാർക്ക് നിർണായകമാണ്. ജർമനിയും പോർച്ചുഗലും ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ നോക്കൗട്ടിലെത്താനെ ഫ്രാൻസിന് കഴിയൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ