കോപ്പ അമേരിക്കയിൽ പാരാഗ്വേയുമായുള്ള കടുപ്പമേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം പിടിച്ച് അർജന്റീന. ഇതോടെ കോപ്പയിൽ തോൽവി അറിയാതെയുള്ള മുന്നേറ്റം അർജന്റീന തുടരുകയാണ്. ജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു. മൂന്ന് കളിയിൽ നിന്ന് 7 പോയിന്റോടെ എ ഗ്രൂപ്പിൽ ഒന്നാമതാണ് അർജന്റീന ഇപ്പോൾ.
16 മത്സരങ്ങളിലായി തോൽവി അറിയാതെ മുൻപോട്ട് പോവുകയാണ് മെസിയും സംഘവും. കളിയിൽ അർജന്റീനയേക്കാൾ ഒരുപിടി മുൻപിൽ നിന്നത് പാരാഗ്വേ ആയിരുന്നു. എന്നാൽ ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. കളി ആരംഭിച്ച് 9ാം മിനിറ്റിൽ തന്നെ അർജന്റീന ഗോൾ വല കുലുക്കി. ഗോമസാണ് സ്കോർ ചെയ്തത്. മെസിയിൽ നിന്ന് ഏയ്ഞ്ചൽ ഡി മരിയയിലേക്ക്. എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ ഗോമസിന്റെ പിഴയ്ക്കാത്ത ഫിനിഷിങ്ങും വന്നതോടെ അർജന്റീന ലീഡ് എടുത്തു. മികച്ച മുന്നേറ്റങ്ങളുമായി പാരാഗ്വേ നിറഞ്ഞെങ്കിലും ഗോൾ വല കുലുക്കാൻ മാത്രം അവർക്കായില്ല.
10 ഷോട്ടുകൾ പാരാഗ്വേയിൽ നിന്ന് വന്നപ്പോൾ ഓൺ ടാർഗറ്റിലേക്ക് എത്തിയത് രണ്ടെണ്ണം. അർജന്റീനയുടെ 8 ഷോട്ടുകളിൽ ഓൺ ടാർഗറ്റിലേക്ക് വന്നത് നാലെണ്ണവും. പാരാഗ്വേയുടെ സെൽഫ് ഗോളിലൂടെ അർജന്റീന രണ്ടാമത്തെ ഗോൾ നേടുമെന്ന് തോന്നിച്ചു. പാരാഗ്വേയുടെ പ്രതിരോധ നിര താരം അലോൻസോയുടെ കാലിൽ തട്ടി പന്ത് ഗോൾവലയ്ക്കുള്ളിലെത്തി. എന്നാൽ വാർ ഗോൾ നിഷേധിച്ചു. അവസാന മിനിറ്റുകളിൽ രണ്ടാം ഗോൾ കണ്ടെത്താൻ മെസിയും കൂട്ടരും ചാർജ് ചെയ്ത് കളിച്ചെങ്കിലും സാധ്യമായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ