വെംബ്ലി: യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇറ്റലി ഇന്ന് ഓസ്ട്രിയക്കെതിരെ ഇറങ്ങും. 2020 യൂറോ കപ്പിലെ മികച്ച ടീമുകളിലൊന്നായി പേരെടുത്ത് മുൻപോട്ട് പോകുന്ന ഇറ്റലിക്ക് തന്നെയാണ് സ്ഥിരത കണ്ടെത്താൻ സാധിക്കാത്ത ഓസ്ട്രിയക്ക് മുകളിൽ മുൻതൂക്കം.
കഴിഞ്ഞ 30 മത്സരങ്ങളിലായി തോൽവി അറിയാതെയാണ് ഇറ്റലിയുടെ പോക്ക്. കഴിഞ്ഞ 10 കളിയിൽ നിന്ന് അസൂരിപ്പട നേടിയത് 28 ഗോളുകൾ. ഓസ്ട്രിയയെ ഇന്ന് ഇറ്റലി തോൽപ്പിച്ചാൽ 1935-39 കാലത്തെ ഇറ്റലിയുടെ വിജയ കുതിപ്പിന്റെ റെക്കോർഡ് ഇറ്റലി ഇവിടെ മറികടക്കും. ഇമ്മൊബിൽ ആണ് മുന്നേറ്റ നിരയിൽ ഇറ്റലിയുടെ പ്രധാന ആയുധം.
രാജ്യാന്തര ഫുട്ബോളിൽ ഗോൾ വഴങ്ങാതെ ഇറ്റലി 1055 മിനിറ്റ് പിന്നിട്ട് കഴിഞ്ഞു. പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നും ഓസ്ട്രിയക്കെതിരെ ഇറ്റലി വീണിട്ടില്ല. അതേസമയം കളിക്കളത്തിൽ ജയത്തുടർച്ചകളില്ലാതെയാണ് ഓസ്ട്രിയ വരുന്നത്. കഴിഞ്ഞ 9 കളിയിൽ അവർ ജയം പിടിച്ചത് രണ്ടെണ്ണത്തിൽ മാത്രം. യൂറോയിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഉക്രെയ്നെ തോൽപ്പിച്ചാണ് ഓസ്ട്രിയ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
35 മത്സരങ്ങളാണ് ഓസ്ട്രിയക്കെതിരെ ഇറ്റലി ഇതുവരെ കളിച്ചത്. അതിൽ 16 തവണ ഇറ്റലി ജയം പിടിച്ചു. 11 ജയമാണ് ഇറ്റലിക്കെതിരെ ഓസ്ട്രിയ നേടിയത്. 13 വർഷം മുൻപാണ് ഇരു ടീമും അവസാനമായി നേർക്കു നേർ വന്നത്. അന്ന് 2-2ന് സമനിലയിൽ പിരിഞ്ഞു. 2018ൽ ലോകകപ്പ് കാണാതെ പുറത്തായിടത്ത് നിന്നും തങ്ങൾ ഉയർത്തെഴുന്നേറ്റെന്ന് ഉറപ്പിക്കാൻ ഇറ്റലിക്ക് കിരീടം വേണം. അതിലേക്കുള്ള യാത്രയിൽ ഇറ്റലിക്കിന്ന് ജയം അനിവാര്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ