ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷത്തിന് എതിരെ ഹംഗറി ടീം കോച്ച്. തങ്ങൾക്കെതിരെ പെനാൽറ്റി ഗോൾ നേടിയതിന് ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ ആഘോഷം ഫൈനലിൽ ഗോൾ സ്കോർ ചെയ്തത് പോലെയായിരുന്നു എന്ന് മാർകോ റോസി പറഞ്ഞു.
യൂറോ 2020ൽ പോർച്ചുഗലിന്റെ ആദ്യ മത്സരം ഹംഗറിക്കെതിരെ ആയിരുന്നു. അവിടെ 84 മിനിറ്റ് വരെ ഗോൾ വഴങ്ങാതെ ഹംഗറി പിടിച്ചു നിന്നു. എന്നാൽ 87ാം മിനിറ്റിൽ പെനാൽറ്റി നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ രണ്ടാമത്തെ ഗോളും അവിടെ ഹംഗറിക്കെതിരെ നേടി. ഹംഗറിക്കെതിരായ പെനാൽറ്റി ഗോളോടെ യൂറോ ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോററായി ക്രിസ്റ്റ്യാനോ മാറിയിരുന്നു.
ക്രിസ്റ്റ്യാനോ മഹാനായ ചാമ്പ്യനാണ്. പക്ഷേ പലപ്പോഴും ക്രിസ്റ്റ്യാനോ അലോസരപ്പെടുത്തുന്നു. ഞങ്ങൾക്കെതിരെ പെനാൽറ്റി നേടിക്കഴിഞ്ഞ് ഫൈനലിൽ ഗോൾ നേടിയത് പോലെയാണ് ക്രിസ്റ്റ്യാനോ ആഘോഷിച്ചത്. ആളുകൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കും, മാർകോ റോസി പറഞ്ഞു.
യൂറോയിൽ ഗ്രൂപ്പ് ഘട്ടം പിന്നിടാൻ സാധിച്ചില്ലെങ്കിലും കയ്യടി നേടിയാണ് ഹംഗറി മടങ്ങുന്നത്. ഫ്രാൻസിനെ 1-1നും ജർമനിയെ 2-2നും അവർ സമനിലയിൽ പിടിച്ചിരുന്നു. ഒരുപാട് നാൾ ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്ന പ്രകടനമാണ് ഇവിടെ ഹംഗറിയിൽ നിന്ന് വന്നത് എന്ന് ടീം പരിശീലകൻ പറഞ്ഞു. ഫലം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാൽ ഞങ്ങൾ അടുത്ത റൗണ്ടിലേക്ക് കടക്കുന്നതിന്റെ അടുത്തെത്തി. ഏറ്റവും നല്ല കെട്ടുകഥകളിൽ പോലും സന്തോഷകരമായ അന്ത്യം വിരളമാണ് എന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ