കോപ്പൻഹേഗ്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ സ്പെയിൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ടൂർണമെന്റിന്റെ തുടക്കത്തിൽ രണ്ട് മത്സരങ്ങളിൽ തപ്പിത്തടഞ്ഞ് ഗ്രൂപ്പ് മത്സരങ്ങളിലെ അവസാന പോരാട്ടത്തിൽ മിന്നും കളി പുറത്തെടുത്താണ് ഇരു ടീമുകളും അവസാന 16ലേക്ക് എത്തിയത്. ഇന്ന് ഈ വമ്പൻമാരിൽ ഒരാൾ മടങ്ങും.
സ്കോട്ലൻഡിനെ അവസാന മത്സരത്തിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ക്യാപ്റ്റൻ ലൂക്ക മോഡ്രിചിന്റെ പ്രകടനം ആണ് സ്കോട്ലൻഡിനെതിരെ ക്രൊയേഷ്യക്ക് കരുത്തായത്. എന്നാൽ ഇന്ന് അവരുടെ പെരിസിച് ഇന്ന് കളിക്കാനുണ്ടാകില്ല എന്നത് ടീമിന് ക്ഷീണമാണ്. കോവിഡ് സ്ഥിരീകരിച്ച പെരിസിചിന്റെ അഭാവത്തിൽ റെബിച് ആദ്യ ഇലവനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അവസാന മത്സരത്തിൽ സ്ലോവാക്യയെ ഗോളിൽ മുക്കി കൊണ്ടാണ് സ്‌പെയിൻ പ്രീ ക്വാർട്ടറിൽ എത്തിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു സ്‌പെയിൻ വിജയിച്ചത്. തുടക്കത്തിൽ ഗോളടിക്കുന്നതായിരുന്നു ലൂയിസ് എൻറിക്വയുടെ ടീമിന്റെ വലിയ പ്രശ്നം. അവസാന മത്സരത്തിൽ അതിനു പരിഹാരം ഉണ്ടായി.
മികച്ച ഫോമിലുള്ള ബാഴ്‌സലോണ യുവതാരം പെഡ്രിയുടെ പ്രകടനം ആകും ഫുട്‌ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. ഇന്ന് രാത്രി 9.30നാണ് മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ