ആദ്യം വില്ലന്‍, കളി അവസാനിച്ചപ്പോള്‍ ഹീറോ; 20ാം മിനിറ്റില്‍ പിണഞ്ഞ അബദ്ധത്തില്‍ നിന്ന് ഒന്നൊന്നര തിരിച്ചുവരവ്‌

ക്വാര്‍ട്ടര്‍ സ്വപ്‌നം കണ്ട് ഇറങ്ങിയ സ്‌പെയ്‌നിന് മുന്‍പില്‍ ആദ്യം വില്ലനായി അവതരിക്കുകയായിരുന്നു കോട്ട കാക്കേണ്ട ഉനെ സിമോണ്‍
ക്രൊയേഷ്യക്കെതിരെ സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനെ സിമോണിന്റെ സേവ്/ഫോട്ടോ: ട്വിറ്റര്‍
ക്രൊയേഷ്യക്കെതിരെ സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനെ സിമോണിന്റെ സേവ്/ഫോട്ടോ: ട്വിറ്റര്‍

കോപ്പന്‍ഹേഗനില്‍ ക്വാര്‍ട്ടര്‍ സ്വപ്‌നം കണ്ട് ഇറങ്ങിയ സ്‌പെയ്‌നിന് മുന്‍പില്‍ ആദ്യം വില്ലനായി അവതരിക്കുകയായിരുന്നു കോട്ട കാക്കേണ്ട ഉനെ സിമോണ്‍. അധിക സമയവും നീണ്ട് കളി അവസാനിച്ചപ്പോള്‍ ഉനെ ഹീറോ. 

20ാം മിനിറ്റില്‍ ബാക്ക് പാസ് പിടിച്ചെടുക്കുന്നതില്‍ ഉനെയ്ക്ക് പിഴച്ചപ്പോഴാണ് ക്രൊയേഷ്യ ലീഡ് എടുത്തത്. മിഡ് ഫീല്‍ഡില്‍ നിന്ന് പെഡ്രി നല്‍കിയ പാസ് പിടിച്ചെടുക്കുന്നതില്‍ കാലിടറിയപ്പോള്‍ ഉനെയില്‍ കാലില്‍ തട്ടി പന്ത് വലയ്ക്കുള്ളിലേക്ക്. കളിയുടെ തുടക്കത്തില്‍ തന്നെ നേരിട്ട തിരിച്ചടിയില്‍ തളരാതെ കരുത്ത് കാണിച്ച് ഗോള്‍ വല കാത്തപ്പോള്‍ ലോകം മുഴുവനുമുള്ള കുട്ടികള്‍ക്ക് പാഠമാണ് എന്നാണ് സ്പാനിഷ് കോച്ച് ഉനെയെ ചൂണ്ടി പറഞ്ഞത്. 

ടീമിനെ മുഴുവന്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിടാന്‍ പാകത്തിലുള്ള പിഴവ് വന്നിട്ടും ഇളകാത്ത ആത്മവിശ്വാസവുമായാണ് ഉനെ എതിരാളികളെ നേരിട്ടത്. 2-1ന് സ്‌പെയ്ന്‍ ലീഡ് എടുത്ത് നില്‍ക്കുന്ന സമയം ക്രൊയേഷ്യയുടെ ലീഡ് എടുക്കാനുള്ള ശ്രമം തടഞ്ഞ് ഉനെയുടെ നിര്‍ണായക സേവ് എത്തി. 

അവസാന മിനിറ്റുകളില്‍ രണ്ട് ഗോള്‍ അടിച്ച് ക്രൊയേഷ്യ അധിക സമയത്തേക്ക് കളി നീട്ടിയപ്പോഴാണ് ഉനെയുടെ ഏറ്റവും മികച്ച സേവുകളില്‍ ഒന്ന് വന്നത്. പകരക്കാരനായി ഇറങ്ങിയ ക്രൊയേഷ്യയുടെ ക്രാമറിക്കിന് എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ സ്‌കോര്‍ ചെയ്യാന്‍ സുവര്‍ണാവസരം മുന്‍പിലെത്തിയെങ്കിലും ഉനെ അത് തടുത്തിട്ടു. പിന്നാലെ ഉനെ സിമോണിന്റെ സെലിബ്രേഷനും...

ഫുട്‌ബോളില്‍ തെറ്റുകളുണ്ടാവും. അതിനോടുണ്ടായ ഉനെയുടെ പ്രതികരണം...വലിയ സേവുകള്‍..എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഉനെയില്‍ ഇത്ര ആത്മവിശ്വാസം എന്നതിന് ഉത്തരമാണ് അവിടെ കണ്ടത്, സ്പാനിഷ് കോച്ച് ലുയി എന്റിക്വേ പറഞ്ഞു. 

ആദ്യ ഗോള്‍ വഴങ്ങിയ പിഴവ് വന്നിട്ടും ഉനെയ്ക്ക് പിന്തുണയുമായി കാണികളുമുണ്ടായിരുന്നു. അബദ്ധം സംഭവിച്ചതിന് ശേഷം വന്ന ആദ്യ സേവോടെ തന്നെ ഉനെയുടെ പേര് ഉയര്‍ത്തിയായിരുന്നു ആരാധകരുടെ ആരവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com