പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ പോരാട്ടങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ബിസിസിഐ തീരുമാനം. സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണിത്.
ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാവുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. മാർച്ച്, 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ഏകദിന പരമ്പരക്ക് മുന്നോടിയായി മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ അഹമ്മദാബാദിൽ തന്നെ ഏകദിന മത്സരങ്ങളും കളിക്കുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
ഇംഗ്ലണ്ട് ടീമിന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള സൗകര്യാർത്ഥം ഏകദിന പരമ്പരയിലെ അവസാന മത്സരം പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിനു ശേഷം ഇതേ വേദിയിൽ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ഇതിനു ശേഷമാകും ഏകദിന പരമ്പരക്കായി ഇരു ടീമുകളും പൂനെയിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ