അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും തമ്മിൽ ഗ്രൗണ്ടിൽ വാക് പോരിലേർപ്പെട്ടിരുന്നു. എന്നാൽ എന്തിന്റെ പേരിലാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത് എന്ന കാര്യം വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്.
സ്റ്റോക്സിനു നേരെ ബൗൺസർ എറിഞ്ഞപ്പോൾ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താൻ അപ്പോൾ തന്നെ കോഹ്‌ലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു. ഇതാണ് കോഹ്‌ലി സ്റ്റോക്സിനോട് വാക് പോരിലേർപ്പെടാനുള്ള കാരണം. ആദ്യ ദിവസത്തെ കളിക്കു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇത്തരം കാര്യങ്ങൾക്കൊന്നും അമിതമായ പ്രാധാന്യം നൽകേണ്ടതില്ലെന്ന് കോഹ്‌ലിയുമായുള്ള വാക് പോരിനെക്കുറിച്ച് ബെൻ സ്റ്റോക്സിന്റെ പ്രതികരണം. ആളുകൾ എപ്പോഴും ഇത്തരം കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുക. രണ്ട് എതിരാളികൾ തമ്മിലൊന്നു കൊമ്പു കോർത്തു. അത് കഴിഞ്ഞു, അങ്ങനെ കണ്ടാൽ മതിയെന്നും സ്റ്റോക്സ് വ്യക്തമാക്കി.
സിറാജ് എറിഞ്ഞ മത്സരത്തിലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിനു ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്റ്റോക്സിനെതിരെ ബൗൺസർ എറിഞ്ഞ ശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്സ് എന്തോ മോശമായി പറഞ്ഞു. ഇതിന് പിന്നാലെയാണ് കോഹ്‌ലി- സ്റ്റോക്സ് കൊമ്പുകോർക്കൽ അരങ്ങേറിയത്. അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ