പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് ആദ്യ സെമിയുടെ ഒന്നാം പാദത്തിൽ മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവയുമായി ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. രണ്ടാം സെമിയിൽ നോർത്ത്ഈസ്റ്റ് യുനൈറ്റഡ് നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും.
കന്നി ഐഎസ്എൽ കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റി ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. 20 കളിയിൽ 12 ജയവും നാല് തോൽവിയും നാല് സമനിലയുമടക്കം 40 പോയിന്റാണ് മുംബൈക്കുള്ളത്. 31 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനക്കാരായാണ് ഗോവ സെമി ഫൈനലിൽ ഇടംപിടിച്ചത്.
ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ മുംബൈയ്ക്ക് ഒറ്റ ഗോളിന് ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരം, മൂന്ന് ഗോൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.
35 ഗോൾ നേടിയ മുംബൈ വഴങ്ങിയത് 18 ഗോൾ. ആഡം ലേ ഫോൻഡ്രേ, ബാർത്തലോമിയോ ഒഗ്ബചെ എന്നിവരുടെ സ്‌കോറിങ് മികവിലാണ് മുംബൈയുടെ മുന്നേറ്റം. ഗോളിയും നായകനുമായ അമരീന്ദർ സിങും മികച്ച ഫോമിൽ. ഗോവയുടെ മുൻ പരിശീലകൻ സെർജിയോ ലൊബേറയുടെ തന്ത്രങ്ങളുമായാണ് മുംബൈ ആദ്യ കിരീടത്തിനായി പൊരുതുന്നത്.
31 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനക്കാരായാണ് ഗോവ സെമി ഫൈനലിൽ ഇടംപിടിച്ചത്. 13 ഗോൾ നേടിയ ഇഗോർ അംഗുലോയുടെ ബൂട്ടുകളിലാണ് ഗോവയുടെ പ്രതീക്ഷ. ആകെ 33 ഗോൾ നേടിയ ഗോവ 23 എണ്ണം തിരിച്ചു വാങ്ങി. മുംബൈയും ഗോവയും ഇതുവരെ 16 തവണ ഏറ്റുമുട്ടി. ഏഴിൽ ഗോവയും അഞ്ചിൽ മുംബൈയും ജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ